നരേന്ദ്ര മോദിക്കും അമ്മക്കുമെതിരെ അപകീർത്തിപരമായ വാക്കുകൾ; രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ

ദില്ലി: ബിഹാറിൽ നടന്ന ഇന്ത്യ സഖ്യത്തിന്‍റെ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മക്കുമെതിരെ അപകീർത്തിപരമായ വാക്കുകൾ ഉപയോഗിച്ചതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപലപിച്ചു. രാഹുൽ ഗാന്ധിക്ക് ലജ്ജയുണ്ടെങ്കിൽ, മോദി ജിയോടും അദ്ദേഹത്തിന്‍റെ അമ്മയോടും ഈ രാജ്യത്തെ ജനങ്ങളോടും മാപ്പ് പറയണം. ദൈവം എല്ലാവർക്കും നല്ല ബുദ്ധി നൽകട്ടെയെന്ന് അമിത് ഷാ പറഞ്ഞു.
രണ്ട് ദിവസം മുൻപ് നടന്ന സംഭവം എല്ലാവരെയും വേദനിപ്പിച്ചു. മോദി ജിയുടെ അമ്മ ഒരു പാവപ്പെട്ട വീട്ടിലാണ് ജീവിച്ചത്. തന്‍റെ മക്കളെ നല്ല മൂല്യങ്ങൾ നൽകി വളർത്തി. മകനെ ജനങ്ങളുടെ നേതാവാക്കി. അത്തരമൊരു ജീവിതത്തെക്കുറിച്ച് മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. രാഷ്ട്രീയ ജീവിതത്തിൽ ഇതിലും വലിയൊരു അധഃപതനം ഉണ്ടാകാനില്ല. അതിനെ ശക്തമായി അപലപിക്കുന്നു.
കോൺഗ്രസാണ് രാഷ്ട്രീയത്തിൽ വിദ്വേഷത്തിന്റെ സംസ്കാരം പ്രചരിപ്പിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് എത്രത്തോളം അധിക്ഷേപിക്കുന്നുവോ, അത്രത്തോളം ബിജെപി വിജയിക്കും. കൂടാതെ, ‘ഘുസ്‌പേതിയ ബച്ചാവോ യാത്ര’യിലൂടെ രാഹുൽ ഗാന്ധി ബിഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, “സത്യവും അഹിംസയും വിജയിക്കും, അസത്യത്തിനും അക്രമത്തിനും അവക്ക് മുന്നിൽ നിൽക്കാൻ കഴിയില്ല. എത്ര വേണമെങ്കിലും അടിക്കുകയും തകർക്കുകയും ചെയ്യാം, ഞങ്ങൾ സത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നത് തുടരും. സത്യമേവ ജയതേ,” എന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.




