ഭരണഘടന ഭേദഗതി ബില്ലിനെക്കുറിച്ച് പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു: വിശദീകരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ശശി തരൂരിൻ്റെ വിശദീകരണം. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പുണ്ടെന്നും അയോഗ്യരാക്കാന്‍ കുറ്റം തെളിയണമെന്നും ശശി തരൂര്‍ പറഞ്ഞു.
‘ഞാന്‍ പറഞ്ഞതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ പ്രത്യേകം പറഞ്ഞതാണ് (ബില്ലില്‍ പ്രതിപക്ഷം നിലപാടെടുക്കും മുന്‍പായിരുന്നു ഇത്) ബില്ലിനെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടില്ല, പക്ഷെ തെറ്റ് ചെയ്തവര്‍ സ്ഥാനം രാജിവെക്കണമെന്ന നിര്‍ദേശത്തില്‍ ഒരു തെറ്റും കാണാന്‍ സാധിക്കുന്നില്ല. ബില്‍ പഠിക്കാതെ ഞാന്‍ അതിനെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല എന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ മാധ്യമങ്ങള്‍ അവരുടെ പതിവുരീതി തുടര്‍ന്നു’- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. എന്‍ഡിടിവിയോട് സംസാരിക്കുന്നതിന്റെ വീഡിയോയും താന്‍ പറഞ്ഞതെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തയുടെ ചിത്രവും അദ്ദേഹം ഇതിനോടൊപ്പം എക്‌സില്‍ കുറിച്ചു.
30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാന്‍ കഴിയുമോയെന്നായിരുന്നു ശശി തരൂർ നേരത്തെ ചോദിച്ചത്. അതൊരു സാമാന്യയുക്തിയാണ്. അതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. ബില്ലിനെതിരെ പ്രതിപക്ഷത്ത് നിന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയായിരുന്നു ശശി തരൂരിന്റെ എതിര്‍ ശബ്ദം.




