ബാല സുരക്ഷിത കേരളം: കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി

കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി “ബാല സുരക്ഷിത കേരളം” പദ്ധതിയുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഉടൻ പ്രബല്യത്തിൽ എത്തും. പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾക്കുവേണ്ടി എല്ലാ വകുപ്പുകളേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ശിൽപ്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കുട്ടികൾക്കെതിരെ യാതൊരു വിധത്തിലുള്ള അതിക്രമങ്ങളും അനുവദിക്കില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
കേരളത്തിലെ കുട്ടികളുടെ സമ്പൂർണ്ണ സുരക്ഷയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പദ്ധതിയിലൂടെ വഴിയൊരുക്കുകയാണ് സംസ്ഥാന സർക്കാർ. ലൈംഗികാതിക്രമം, ശാരീരിക പീഡനം, മാനസിക പീഡനം തുടങ്ങിയ എല്ലാത്തരം അതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം ഒരുക്കും.
പദ്ധതിയുടെ തുടക്കം സ്കൂളുകൾ കേന്ദ്രീകരിച്ചായിരിക്കും. കുട്ടികൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങൾ മടിയോ, ഭയമോ കൂടാതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിനുള്ള അവസരം ഒരുക്കും. കുട്ടികളുടെ പരാതി പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ശിൽപ്പശാല മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ലോഗോ പ്രകാശനവും ഉദ്ഘാടന ചടങ്ങിൽ നിർവഹിച്ചു. എക്സൈസ്, തൊഴിൽ, തദ്ദേശീയ സ്വയംഭരണം, വിദ്യഭ്യസം തുടങ്ങിയ വകുപ്പികളിലെ ഉദ്യേഗസ്ഥർ ശിൽപ്പശാലയിൽ പങ്കെടുത്തു. ഇവരിൽ നിന്നും പദ്ധതിക്കു വേണ്ട വിശദമായ മാർഗരേഖകൾ ശേഖരിക്കും. തുടർന്ന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി പദ്ധതി നടപ്പിലാക്കാനാണ് വനിതാ ശിശു വികസന വകുപ്പിൻ്റെ തീരുമാനം.




