ധർമ്മസ്ഥലയിലെ തെരച്ചിൽ പത്താം ദിവസം; സാക്ഷി ഇതേവരെ എസ്ഐടി ഓഫീസിൽ എത്തിയില്ല, അഭിഭാഷകർക്കൊപ്പം രഹസ്യ കേന്ദ്രത്തിൽ

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ തെരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ തെരച്ചിലിന്‍റെ പത്താം ദിവസം സാക്ഷി ഇതേവരെ എസ്ഐടി ഓഫീസിൽ എത്തിയില്ല. ഇന്നലെ ധർമ്മസ്ഥലയിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സാക്ഷിയെ കൊണ്ടുവരാത്തത് എന്ന് സൂചന. നിലവിൽ അഭിഭാഷകർക്കൊപ്പം രഹസ്യ കേന്ദ്രത്തിൽ ആണ് സാക്ഷി ഉള്ളതെന്നാണ് വിവരം. സാക്ഷി എത്താനായി അന്വേഷണസംഘം സജ്ജീകരണങ്ങളുമായി എസ്ഐടി ഓഫീസിൽ കാത്തിരിക്കുകയാണ്.
സാധാരണ 10 മണിയോടുകൂടി സാക്ഷി അഭിഭാഷകർക്കൊപ്പം എസ്ഐടി ഓഫീസിൽ ഹാജരാകാറുണ്ട്. അതേസമയം സാക്ഷിയെ എസ്ഐടി കസ്റ്റഡിയിൽ എടുക്കണം എന്ന് അപേക്ഷ ലഭിച്ചു. ബെൽത്തങ്കടി സ്വദേശിയാണ് ഇത് സംബന്ധിച്ച് എസ്ഐടിക്ക് അപേക്ഷ നൽകിയത്. സ്വകാര്യ വ്യക്തികൾക്ക് ഒപ്പം സാക്ഷിയെ വിടുന്നത് സുരക്ഷിതമല്ല എന്നാണ് അപേക്ഷയിൽ പറയുന്നത് . ക്ഷിയുടെ സുരക്ഷ എസ് ഐ ടി ഏറ്റെടുക്കണമെന്നും അപേക്ഷയിൽ പറയുന്നു.
ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം കഴിഞ്ഞ ദിവസം ഒരു സംഘം തകർത്തിരുന്നു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകർത്തത്. ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയുമായിരുന്നു. 2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്.




