അച്ഛനെ അടിച്ചുകൊന്ന മകന്റെ മാനസികനില തകർത്തത് അമിത ഫോൺ ഉപയോഗമെന്ന് പോലീസ്

നെയ്യാറ്റിൻകര: പിതാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സിജോയി സാമുവേലിനെ (19) റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അമിതമായ മൊബൈൽ ഉപയോഗം കാരണം സി ജോയിയുടെ മാനസികനില തകരാറിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടർന്നിരുന്നു. ഇതോടെ, സുനിൽ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരം കുളം പനനിന്നയിലേക്ക് വാടകയ്ക്ക് താമസം മാറിയിരുന്നു.
സി ജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചു നൽകുമായിരുന്നു. ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാൾ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് പെൺമക്കളുള്ള സുനിൽകുമാർ- ലളിത ദമ്പതികൾക്ക് ഏറെ വൈകി കിട്ടിയ മകനായിരുന്നു സിജോയ്. കുടുംബത്തിന്റെ ലാളന യുവാവിനെ നിയന്ത്രിക്കാൻ കഴിയാത്ത അക്രമ സ്വഭാവത്തിലേക്ക് നയിച്ചു എന്ന് പറയപ്പെടുന്നു.




