ഇരിട്ടി വട്ടിയാംതോട് പാലത്തിന് കൈവരിയില്ല; ഭീതിയോടെ യാത്രക്കാർ

കണ്ണൂർ: ഇരിട്ടി വട്ടിയാംതോട് പാലത്തിൽ കൈവരിയില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഇരിട്ടിയെയും മണിക്കടവ് ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് വട്ടിയാംതോട് പാലം. ടൂറിസം മേഖലയായ കാഞ്ഞിരക്കൊല്ലിയിലേക്കുള്ള യാത്രക്കാരും ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഈ പാലത്തിന് രണ്ടു വശത്തും കൈവരികളില്ല. പാലത്തിന് കൈവരി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. കനത്ത മഴ പെയ്യുന്നതോടെ പാലത്തിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. എല്ലാ വർഷവും മഴക്കാലത്ത് കർണാടക വനത്തിൽ ഉരുൾ പൊട്ടും. അതോടെ പുഴ കരകവിഞ്ഞൊഴുകുകയും പാലം പൂർണമായും വെള്ളത്തിനടിയിലാവുകയും ചെയ്യും.
മാട്ടറ, മണിക്കടവ്, ഉളിക്കൽ തുടങ്ങിയ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളടക്കം നിരവധിപേർ ഈ പാലത്തെ ആശ്രയിക്കുന്നുണ്ട്. വാഹന യാത്രക്കാർക്കാണ് കൂടുതൽ അപകടസാധ്യത. രണ്ടാഴ്‌ച മുൻപ് നുച്യാട് സ്വദേശിയുടെ കാർ അപകടത്തിൽപെട്ടിരുന്നു. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അധികൃതർ ആവശ്യമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




