ചാക്കുകെട്ട് റോഡിൽ തള്ളി, കേടായ മാങ്ങകളാണെന്ന് ആദ്യം പറഞ്ഞു, പിന്നെ ചത്ത നായയെന്ന് മാറ്റിപറഞ്ഞു പൊലീസെത്തിയപ്പോള്‍ ചുരുളഴിഞ്ഞത് ക്രൂരകൊലപാതകം

ലുധിയാന: മരുമകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍തൃ മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ. പഞ്ചാബിലെ ലുധിയാനയിലെ ആരതി ചൗക്കിലാണ് 30കാരിയായ രേഷ്മയെ കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയത്. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിലാക്കുകയായിരുന്നു.സംഭവത്തിൽ രേഷ്മയുടെ ഭര്‍തൃപിതാവ് കൃഷൻ, ഭര്‍തൃമാതാവ് ദുലരി, ബന്ധു അജയ് എന്നിവരാണ് അറസ്റ്റിലായത്. കൃഷ്ണനും ബന്ധുവായ അജയും മൃതദേഹം റോഡരികിൽ തള്ളിയതാണ് കേസിൽ വഴിത്തിരിവായത്. റോഡരികിൽ മൃതദേഹം അടങ്ങിയ ചാക്ക് ഉപേക്ഷിക്കുന്നത് കണ്ട പ്രദേശവാസികള്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരുവരും ബൈക്കിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കേടായ മാങ്ങയാണ് ചാക്കിലെന്നാണ് പ്രദേശവാസികളോട് ആദ്യം ഇരുവരും പറഞ്ഞത്. പിന്നീട് ചത്തുപോയ വളര്‍ത്തു നായയെ ഉപേക്ഷിച്ചതാണെന്നും പറഞ്ഞു. ഇതിനിടെ ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂക്കിൽനിന്നടക്കം രക്തം വാര്‍ന്ന നിലയിൽ രേഷ്മയുടെ മൃതദേഹം കണ്ടെത്തിത്.




