ഇന്ത്യന്‍ രോഷത്തില്‍ ആടിയുലഞ്ഞ് തുര്‍ക്കി എയര്‍ലൈന്‍സ്, ഓഹരിവില ഇടിഞ്ഞു

ഇന്ത്യ-പാക് സംഘര്‍ഷം തുര്‍ക്കിയുടെ ടൂറിസം മേഖലയ്ക്ക് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്. ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിക്ക് ശേഷം പാകിസ്ഥാന് തുര്‍ക്കി പരസ്യ പിന്തുണ നല്‍കിയിരുന്നു. ഇത് ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ തുര്‍ക്കി യാത്ര റദ്ദാക്കുന്നതിന് വ്യാപകമായി കാരണമായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ തുര്‍ക്കി എയര്‍ലൈന്‍സിന്റെ ഓഹരി വില 10 ശതമാനത്തിലധികം ഇടിഞ്ഞു.
മേയ് മാസത്തിന്റെ തുടക്കത്തില്‍, മേക്ക് മൈ ട്രിപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തുര്‍ക്കിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗില്‍ 60 ശതമാനം കുറവ് രേഖപ്പെടുത്തി. റദ്ദാക്കലുകളുടെ എണ്ണം 250 ശതമാനമായി ഉയര്‍ന്നു. ഈസി മൈ ട്രിപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ നിഷാന്ത് പിറ്റിയുടെ കണക്കനുസരിച്ച്, 2023-ല്‍ 2.87 ലക്ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. ഇത് 2022-ലെ 2.3 ലക്ഷം സന്ദര്‍ശകരെ അപേക്ഷിച്ച് 25 ശതമാനം വര്‍ദ്ധനവാണ്. ഒരു ഇന്ത്യന്‍ ടൂറിസ്റ്റ് തുര്‍ക്കിയില്‍ ശരാശരി ഏകദേശം 1,02,600 രൂപ മുതല്‍ 1,28,200 രൂപ വരെ ചെലവഴിക്കുന്നതായാണ് കണക്ക്. 2023-ല്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ആകെ ചെലവ് ഏകദേശം 3,000 കോടി രൂപ ആയിരുന്നു.
ഈ സാഹചര്യത്തില്‍, തുര്‍ക്കി എയര്‍ലൈന്‍സിന്റെ ഓഹരി വില 312.75 തുര്‍ക്കി ലിറയില്‍ നിന്ന് 279.75 തുര്‍ക്കി ലിറയായി കുറഞ്ഞു. ഈ കാലയളവില്‍ 10.55 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ഫ്‌ലൈറ്റ് റദ്ദാക്കലുകളാണ് തുര്‍ക്കി എയര്‍ലൈന്‍സിന്റെ ഓഹരി വില സമ്മര്‍ദ്ദത്തിലാക്കിയത്. ‘ഓപ്പറേഷന്‍ സിന്ദൂറിന്’ ശേഷം തുര്‍ക്കി പാകിസ്ഥാനെ പിന്തുണച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള പുതിയ ബുക്കിംഗുകളും ഗണ്യമായി കുറഞ്ഞു. നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നതിനാല്‍, കമ്പനിയുടെ ത്രൈമാസ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഓഹരി വിലയില്‍ കൂടുതല്‍ ഇടിവ് വരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.



