‘മലയാളി കുടുംബത്തിൽ നിന്നും പിടിച്ചെടുത്ത സ്വർണാഭരണങ്ങള്‍ തിരികെ നൽകണം’; കസ്റ്റംസിനോട് ദില്ലി ഹൈക്കോടതി

ദില്ലി: പ്രവാസി മലയാളി കുടുംബത്തിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങൾ തിരികെ നൽകാൻ കസ്റ്റംസ് വകുപ്പിന് ദില്ലി ഹൈക്കോടതി ഉത്തരവ്. ദുബായിൽ ജോലി ചെയ്യുന്ന പ്രവാസിയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിടിച്ചെടുത്ത ആഭരണങ്ങൾ തിരികെ നൽകാനാണ് ദില്ലി ഹൈക്കോടതി ജഡ്ജി പ്രതിഭാ സിംഗ് ഉത്തരവിട്ടത്. തൃശൂർ സ്വദേശികളായ പ്രവാസി കുടുംബവും അടുത്ത ബന്ധുക്കളും വിവാഹ ആവശ്യത്തിനായി ദുബായിൽ നിന്ന് ദില്ലി വഴി കൊച്ചിയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം.
പ്രവാസി മലയാളിയും ഇദ്ദേഹത്തിന്റെ ഭാര്യയും മകളും അടുത്ത കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ ധരിച്ചിരുന്ന സ്വർണ്ണമാണ് ദില്ലി വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ ഊരിവാങ്ങിയത്. ചെയിനും മാലയുമടക്കമാണ് ഊരി വാങ്ങിയത്. ഫൈൻ അടച്ചതിന് ശേഷമേ സ്വർണ്ണം വിട്ടു നൽകൂ എന്നായിരുന്നു കസ്റ്റംസിന്റെ നിലപാട്. ഇത് ചോദ്യം ചെയ്താണ് പ്രവാസി മലയാളി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.




