സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തിയിട്ടും ഇതുവരെയുള്ള കണക്കനുസരിച്ച് ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിൽ. നിലവിൽ 65 ശതമാനമാണ് മഴക്കുറവ്.
ഇന്നലെ രാവിലെ ഏഴിന് 2340.74 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇതു സംഭരണശേഷിയുടെ 38.07 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2353.70 അടിയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.96 അടിയുടെ കുറവാണ് ഇപ്പോഴുള്ളത്. സാധാരണ കാലവർഷം തിമിർത്തുപെയ്യുന്ന ഇടുക്കിയിൽ ഇത്തവണ മഴകുറഞ്ഞത് വൈദ്യുതോത്പാദനത്തെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ മഴ ശക്തിപ്പെട്ടിട്ടുണ്ട്. മൂന്നുദിവസത്തിനിടെ രണ്ടടിയോളം വെള്ളം ഇടുക്കി അണക്കെട്ടിൽ ഉയർന്നു.
അതേ സമയം ലക്ഷദ്വീപിൽ സാധാരണനിലയിൽ മഴ ലഭിച്ചപ്പോൾ സംസ്ഥാനത്ത് ഇതുവരെ 48 ശതമാനം മഴക്കുറവാണുള്ളത്. 695.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ 361.4 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 33 ശതമാനം വെള്ളമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അണക്കെട്ടുകളിൽ ഇത്തവണ ജലനിരപ്പ് താഴ്ന്ന നിലയിലാണ്.
കഴിഞ്ഞ മൂന്നുനാലുവർഷങ്ങളായി ജൂണിൽ മഴകുറയുകയും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴകൂടുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വരും ദിവസങ്ങളിലും മഴശക്തമായില്ലെങ്കിൽ വേനലിൽ വൈദ്യുതോത്പാദനം പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കാം. നിലവിൽ സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. 68.037ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ സംസ്ഥാനത്തെ ആഭ്യന്തര ഉപഭോഗം. ഇതിൽ 51.125 ദശലക്ഷം യൂണിറ്റും പുറത്തുനിന്നും എത്തിക്കുകയായിരുന്നു.മൂലമറ്റത്ത് ഇന്നലെ 1.721 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിച്ചത്.