കൊച്ചിക്കു സമീപത്തുകൂടിയുള്ള രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കു യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) ഏർപ്പെടുത്തി. സിയാലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടെക്നിക്കൽ ലാൻഡിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനം ഒരുക്കിയത്. മൂന്നു ദിവസത്തിനിടെ സമീപ റൂട്ടുകളിൽ പറന്ന ഒമ്പതു വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത് ഇന്ധനം നിറച്ചു.
4.75 ലക്ഷം ലിറ്റർ ഇന്ധനമാണ് ഇവിടെ നിന്നു നിറച്ചത്. ലാൻഡിംഗ് ഫീ ഉൾപ്പെടെയുള്ള ഫീസ് ഈടാക്കുന്നതിനാൽ വിമാനത്താവള വരുമാനത്തിൽ വർധനയുണ്ടാക്കാനും കൊച്ചിയുടെ ഇന്ധനവിതരണ സംവിധാനത്തിൽ പുരോഗതിയുണ്ടാക്കാനും ഇത് ഉപകരിക്കും. ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധിയെത്തുടർന്ന് ചില വിമാനക്കമ്പനികൾ ഇത്തരമൊരു ആവശ്യവുമായി സിയാലിനെ സമീപിച്ചിരുന്നു. ഇതു മൂലമാണ് ഇത്തരത്തിൽ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്.
സിയാലിൽ ഈ സൗകര്യമൊരുക്കിയതോടെ കൊളംബോയിൽ നിന്നു യൂറോപ്പിലേക്കും ഗൾഫിലേക്കും പോകുന്ന വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലിറങ്ങിയത്. ഇത്തരമൊരു സാധ്യത മുന്നിൽക്കണ്ട് സിയാൽ വിമാന ഇന്ധന ഹൈഡ്രന്റ് സംവിധാനങ്ങളും പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാൻ പദ്ധതി തയാറാക്കിയിരുന്നു.