യുഎൻഎ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിൻ ഷായടക്കമുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി

കൊച്ചി: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസില്‍ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ യുഎൻഎയുടെ സംഘടന നേതാവായ ജാസ്മിൻ ഷായടക്കം 8 പ്രതികൾക്കെതിരെയാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. കലൂർ PMLA കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഫണ്ട് തട്ടിപ്പ് കേസിൽ ജാസ്മിൻ ഷായുടേയും ഭാര്യയുടേയുമടക്കം 1.44 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിരുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്. തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്മിൻ ഷാ. സംഘടനയുടെ ഫണ്ട് പ്രതികൾ ഫ്ലാറ്റ് വാങ്ങാനും കാറുകൾ വാങ്ങാനും വകമാറ്റി എന്നായിരുന്നു കേസ്. 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നത്. ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്ലാറ്റ് വാങ്ങിയെന്നായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. ആശുപത്രി വാങ്ങാൻ എന്ന പേരിലും പ്രതികൾ ക്രമക്കേട് നടത്തിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.




