Uncategorized

കൊലയ്ക്ക് പിന്നിൽ കടത്തൂർ ടീം? സംഘം എത്തിയത് ഇന്നോവയിൽ;അലുവ അതുലിന്റെ മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവ്

കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിന്റെ മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവ്. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. അതുലിനൊപ്പം കാറിലുണ്ടായിരുന്നയാളുടെ മൊഴിയെടുക്കുകയാണ് പൊലീസ്.

ഗുണ്ടാ കുടിപ്പകയാണ് അതുലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് പട്ടാപ്പകല്‍ അരുംകൊല നടന്നത്. ജിം സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സ്റ്റേഷനില്‍ എത്തി ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു കൊല.

ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവർ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.

കൊല്ലത്തെ തന്നെ ഗുണ്ടാസംഘമായ ബ്ലാക്ക് വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള കടത്തൂര്‍ ടീം ആണോ അതുലിന്റെ കൊലയ്ക്ക് പിന്നിലെന്ന സംശയം ഉയരുന്നുണ്ട്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെ മാര്‍ച്ച് 27-നായിരുന്നു കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയാണ് അതുല്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ പ്രതിയായ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ അതുല്‍ ഉള്‍പ്പെടുന്ന സംഘം സന്തോഷിനെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button