കണ്ണൂർ: കോവിഡ് കാലത്ത് നിർത്തിവച്ച ബസ് സർവീസുകൾ കെഎസ്ആർടിസി പുനഃസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ വിഷയം ഉന്നയിച്ചപ്പോഴാണ് ഡിടിഒ ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്ത് നിർത്തിയ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കാസർഗോഡ് ഭാഗത്തേക്കുമുള്ള രാത്രികാല കെഎസ്ആർടിസി സർവീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കും.
പയ്യന്നൂർ -പഴയങ്ങാടി -കണ്ണൂർ റൂട്ടിലും കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കും. കണ്ണൂർ, പയ്യന്നൂർ, തലശേരി യൂണിറ്റുകളിൽ നിന്നും വരുമാനം ലഭിക്കുന്ന സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സജീവമാക്കാൻ ആർടി ഒക്ക് യോഗം നിർദേശം നൽകി.
സ്വകാര്യ ബസുകൾക്ക് ഉൾനാടൻ സർവീസുകൾ ആരംഭിക്കാൻ റൂട്ട് പെർമിറ്റുകൾ നൽകുന്നത് അടിയന്തരമായി തീരുമാനിച്ച് റിപ്പോർട്ട് ചെയ്യാൻ ആർടിഒയ്ക്ക് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. വിദ്യാർഥികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാപ്രശ്നം പരിഗണിച്ചാണിത്.
ദേശീയപാതയിലെ സർവീസ് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചതിനാൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി ദേശീയപാത അഥോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കാൻ വാട്ടർ അഥോറിറ്റിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. അനർട്ടിനെ ഏൽപിച്ച പിലാത്തറ-പാപ്പിനിശേരി റോഡിലെ സോളാർ ലൈറ്റിന്റെ അറ്റകുറ്റപ്പണി ഭരണാനുമതി ലഭിച്ചാൽ ഉടൻ ആരംഭിക്കും. പയ്യന്നൂർ നഗരസഭ കുടിവെള്ള പദ്ധതിക്കായി ചപ്പാരപ്പടവ് പഞ്ചായത്തിൽ കിണർ നിർമാണ പ്രവൃത്തി പോലീസ് സംരക്ഷണത്തോടെ പുനരാരംഭിക്കാൻ കരാറുകാരന് നിർദേശം നൽകിയതായി വാട്ടർ അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പഞ്ചായത്തിലെ എതിർപ്പ് കാരണമാണ് പ്രവൃത്തി നടത്താനാവാത്തത്. ഈ വിഷയത്തിൽ ചപ്പാരപ്പടവ് പഞ്ചായത്തുമായി കൂടിയാലോചന നടത്താൻ തീരുമാനിച്ചു.
ചെറുപുഴ ഗ്രാമപഞ്ചായത്തിലെ വന്യമൃഗ ശല്യം തടയാൻ കേരള വനമായി ബന്ധപ്പെട്ട ഫെൻസിംഗിന്റെ അറ്റകുറ്റപണിക്ക് ഗ്രാമപഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചതായി കണ്ണൂർ ഡിഎഫ്ഒ അറിയിച്ചു. ഇതിൽ തുടർനടപടികൾ സ്വീകരിക്കും. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ കെ.പി. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ . പ്രകാശൻ, എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.