റോഡുകളുടെ നിലവാരം ഉയർന്നു, ടിപ്പറുകളുടെ വേഗപരിധി ഉയർത്തി, ചീറിപ്പായാം പക്ഷേ… മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്

കൊച്ചി: ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി. നിലവിൽ ഈ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന വേഗപരിധി 60 കിലോമീറ്ററായിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതും ഗതാഗത സൗകര്യങ്ങൾ വിപുലമായതുമാണ് പുതിയ വേഗപരിധി നിശ്ചയിക്കാൻ കാരണമായത്. ഇത് സംബന്ധിച്ചുള്ള സർക്കുലർ ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ദേശീയപാതകളും സംസ്ഥാനപാതകളും ഉൾപ്പെടെ വിവിധ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതത്തിനാണ് ഉയർന്ന വേഗപരിധി ബാധകമാകുന്നത്.
എന്നാൽ സ്കൂൾ സമയങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഗതാഗതനിയന്ത്രണങ്ങളിൽ മാറ്റമില്ല. രാവിലെ സ്കൂൾ സമയം ആരംഭിക്കുന്ന സമയത്തും വൈകുന്നേരം വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങുന്ന സമയത്തും ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ഓരോ മണിക്കൂർ വീതം ഗതാഗതനിരോധനം തുടരുന്നതാണ്. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നിയന്ത്രണം തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പുതിയ വേഗപരിധി പ്രാബല്യത്തിൽ വന്നാലും അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്താൻ കഴിയുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .



