വിദ്യാർഥികളുടെ പ്രാങ്ക് കാര്യമായി; അധ്യാപകന് ദാരുണാന്ത്യം

ജോർജിയ: യുഎസിൽ വിദ്യാർഥികളുടെ പ്രാങ്കിനിടെ അപകടത്തിൽപ്പെട്ട അധ്യാപകന് ദാരുണാന്ത്യം. ഹൈസ്കൂൾ അധ്യാപകനായ ജേസൺ ഹ്യൂസ് (40) ആണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
വിദ്യാർഥികൾ ടോയ്ലറ്റ് പേപ്പർ, മുട്ട, മറ്റ് ഭക്ഷണപദാർഥങ്ങൾ എന്നിവ ഉപയോഗിച്ച് മറ്റുള്ളവരുടെ വീടുകൾ ‘ആക്രമിക്കുന്ന’ പ്രാങ്ക് എല്ലാ വർഷവും നടക്കാറുണ്ട്. ഇതിനായാണ് വിദ്യാർഥി സംഘം അധ്യാപകന്റെ വീട്ടിലെത്തിയത്. രാത്രി 11.40 ഓടെ തന്റെ വീടിന് പുറത്ത് പ്രാങ്കിനായി വന്ന വിദ്യാർഥികളെ അധ്യാപകൻ കണ്ടു. വീടിന് കുറുകെ ടോയ്ലറ്റ് പേപ്പർ ഉരുട്ടുന്ന വിദ്യാർഥികളെ കണ്ടാണ് ജേസൺ ഇവരുടെ അടുത്തേക്ക് എത്തി. ഇതോടെ സംഭവസ്ഥലത്ത് നിന്ന് വാഹനത്തിൽ രക്ഷപ്പെടാൻ വിദ്യാർഥികൾ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ വാഹനമിടിച്ച് അധ്യാപകന് പരിക്കേൽക്കുകയായിരുന്നു. 18 കാരനായ ജെയ്ഡൻ വാലസ് ഓടിച്ച പിക്കപ്പ് ട്രക്കാണ് അധ്യാപകനെ ഇടിച്ചത്. ജേസൻ ഹ്യൂസിനെ രക്ഷിക്കാൻ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും വിഫലമായി. അധ്യാപകൻ വാഹനമിടിച്ച് മരിച്ചതോടെ സംഭവത്തിൽ നരഹത്യക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചു.
സംഭവത്തിന് മുമ്പ് വീടുകൾക്കും വ്യക്തികൾക്കും നാശനഷ്ടം വരുത്തുന്ന തരത്തിലുള്ള പ്രാങ്കുകൾ ഈ വർഷം മുതൽ പാടില്ലെന്നും അത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് വിദ്യാർഥികൾ പ്രാങ്കിന് എത്തിയത്.




