ന്യൂഡൽഹി
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ ക്രൂരമായി നേരിട്ട് കേന്ദ്ര സർക്കാർ. എത്ര എതിർപ്പുയർന്നാലും അഗ്നിപഥുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പദ്ധതിക്കെതിരെ ഡൽഹിയിൽ ഞായറാഴ്‌ച പ്രതിഷേധിച്ച എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി അടക്കം 12 പേർ ആശുപത്രിയിൽ ചികിൽസ തേടി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും ഡൽഹിയിൽ പ്രതിഷേധിച്ചു.യുപി, ബിഹാർ, തെലങ്കാന, ഹരിയാന അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച യുവാക്കളെ കൂട്ടത്തോടെ അറസ്‌റ്റുചെയ്‌തു. തിങ്കളാഴ്‌ച പല സംസ്ഥാനങ്ങളിലും പ്രക്ഷോഭകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തു. രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ ഞായറാഴ്‌ചയും മുടങ്ങി. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്‌ചയും സേനാമേധാവികളുമായി കൂടിക്കാഴ്‌ച നടത്തി. ഇതിന് ശേഷമാണ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപിയിൽ 340 പേരും ബിഹാറിൽ 620 പേരും അറസ്‌റ്റിലായി. അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ 700 കോടിയുടെ നഷ്ടമുണ്ടായതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ബിഹാറിൽമാത്രം അറുപത് ബോഗിയും 11 എൻജിനും പൂർണമായി കത്തിനശിച്ചു. സംഘർഷഭീതിയിൽ ബിഹാർ വഴിയുള്ള ട്രെയിനുകൾ ഞായറാഴ്‌ചയും ഓടിയില്ല. തമിഴ്‌നാട് അടക്കം മറ്റുപല സംസ്ഥാനങ്ങളിലും റെയിൽ ഗതാഗതം തടസ്സപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങൾക്കു പിന്നിൽ കോച്ചിങ് സെന്ററുകൾക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിച്ചു.
previous post