ന്യൂഡൽഹി∙ അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.അഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളിലേക്കു പടർന്നപ്പോഴാണ് ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. നിലവിൽ അഞ്ച് അർധ സൈനിക വിഭാഗങ്ങളിലായി 73,000ൽ അധികം ഒഴിവുകളുണ്ട്. ബിഎസ്എഫ്, സിആർപിഎഫ്, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവയിലാണ് ഇത്രയും ഒഴിവുകൾ.അതേസമയം സൈന്യത്തിന്റെ അംഗബലം കുറയ്ക്കാനുള്ള നടപടിയും ഇതുവഴി ലക്ഷ്യമിടുന്നു. പ്രതിവർഷം 3 സേനകളിൽ നിന്നുമായി 70,000 പേരാണു വിരമിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ 2 വർഷം റിക്രൂട്മെന്റ് നടക്കാത്തതിനാൽ, കരസേനയിൽ മാത്രം നിലവിൽ ഒരു ലക്ഷത്തിലധികം ഒഴിവുണ്ട്. അഗ്നിപഥ് വഴി 46,000 പേരെ മാത്രമാണ് ഈ വർഷം റിക്രൂട്ട് ചെയ്യുന്നത് (കരസേനയിലേക്ക് 40,000, നാവികസേന, വ്യോമസേന എന്നിവയിലേക്ക് 3000 വീതം). അടുത്ത വർഷങ്ങളിലും വിരമിക്കലിനു തുല്യമായ റിക്രൂട്മെന്റ് ഉണ്ടാവില്ലെന്നാണു സൂചന. അതുവഴി ക്രമേണ അംഗബലം കുറയ്ക്കും. ഭാവിയിൽ ആകെ സൈനികരുടെ എണ്ണം 10 ലക്ഷത്തിലേക്കു കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.