നാലു സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. മഹാരാഷ്ട്ര(ആറ്), രാജസ്ഥാൻ(നാല്), കർണാടക(നാല്), ഹരിയാന(രണ്ട്) എന്നിങ്ങനെയാണു സീറ്റുകളുടെ എണ്ണം.
ഒഴിവ് 57, എതിരില്ലാതെ 41 പേർ
രാജ്യസഭയിലേക്ക് 57 സീറ്റുകളിലായിരുന്നു ഒഴിവുണ്ടായിരുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം ഉൾപ്പെടെ 41 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യുപി, തമിഴ്നാട്, ബിഹാർ, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലുങ്കാന, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടത്.
മത്സരരംഗത്തെ പ്രമുഖർ
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ തുടങ്ങിയവർ ഇന്നു തെരഞ്ഞെടുപ്പ് നേരിടുന്ന പ്രമുഖരാണ്. മഹാരാഷ്ട്രയിൽ ആറു സീറ്റുകളിലേക്ക് ഏഴു സ്ഥാനാർഥികൾ രംഗത്തെത്തിയതാണു മത്സരമുണ്ടാകാൻ കാരണം.
രണ്ടു പതിറ്റാണ്ടിനു ശേഷമാണു മഹാരാഷ്ട്രയിൽ രാജ്യസഭയിലേക്കു മത്സരം നടക്കുന്നത്. ഇവിടെ ബിജെപിക്കു രണ്ടു സീറ്റുകളും ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികൾക്ക് ഓരോ സീറ്റും ഉറപ്പാണ്. ആറാമത്തെ സീറ്റിനായി ബിജെപിയും ശിവസേനയും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു.
കർണാടകയിൽ നാലു സീറ്റുകളിൽ രണ്ടെണ്ണം ബിജെപി ഉറപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന് ഒരു സീറ്റ് ലഭിക്കും. നാലാമത്തെ സീറ്റിനായി ബിജെപി, കോൺഗ്രസ്, ജെഡി-എസ് കക്ഷികൾ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ കർണാടകയിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയാണ്. മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ് കോൺഗ്രസ് സ്ഥാനാർഥിയാണ്. ബിജെപിക്ക് 32 വോട്ടും കോൺഗ്രസിന് 24 വോട്ടും അധികമുണ്ട്. ജെഡി-എസിന് 32 വോട്ട് മാത്രമാണുള്ളത്.
രാജസ്ഥാനിൽ നാലു സീറ്റുകളിലേക്ക് അഞ്ചു സ്ഥാനാർഥികൾ മത്സരിക്കുന്നു. കോൺഗ്രസ് രണ്ടും ബിജെപി ഒരു സീറ്റും ഉറപ്പിച്ചിട്ടുണ്ട്. നാലാമത്തെ സീറ്റിനായി കോൺഗ്രസും ബിജെപിയുംമത്സരിക്കുന്നു. സ്വതന്ത്ര സ്ഥാനാർഥിയായ മാധ്യമ ഉടമ സുഭാഷ് ചന്ദ്രയെ ബിജെപി പിന്തുണയ്ക്കുന്നു. മൂന്നു സീറ്റ് ജയിക്കണമെങ്കിൽ കോൺഗ്രസിന് 123 പേരുടെ പിന്തുണ വേണം. 108 അംഗങ്ങളാണു കോൺഗ്രസിനുള്ളത്. 13 സ്വതന്ത്രരും ഒരു ആർഎൽഡി എംഎൽഎയും രണ്ടു സിപിഎം എംഎൽഎമാരും പിന്തുണ നല്കുമെന്നു കോൺഗ്രസ് നേതൃത്വം പറയുന്നു.
ഹരിയാനയിൽ രണ്ടു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. നിയമസഭയിൽ നിലവിലെ അംഗബലമനുസരിച്ച് ബിജെപിക്കും കോൺഗ്രസിനും ഓരോ സീറ്റ് വിജയിക്കാം.
31 വോട്ടുകളാണ് ഒരു സ്ഥാനാർഥിക്കു വിജയിക്കാൻ വേണ്ടത്. കോൺഗ്രസിന് 31 എംഎൽഎമാരുണ്ട്. എന്നാൽ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന കുൽദീപ് ബിഷ്ണോയി കോൺഗ്രസിനു തലവേദനയാണ്. കോൺഗ്രസിലെ ഭിന്നത മുതലെടുക്കാനാണ് ബിജെപി രണ്ടാമത്തെ സ്ഥാനാർഥിയെ മത്സരിപ്പിച്ചത്.