കണ്ണൂർ കാൽടെക്‌സ് ജങ്‌ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ സ്ഥലമെടുപ്പിന് തുകയനുവദിച്ചു. 74 കോടി രൂപയാണ് അനുവദിച്ചത്. ലാൻഡ് അക്വിസിഷൻ തഹസിൽദാറുടെ അക്കൗണ്ടിൽ തുകയെത്തിയതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ അതിവേഗം പൂർത്തിയാകും.
കണ്ണൂരിന്റെ ചിരകാല സ്വപ്‌നമായ ഫ്ലൈ ഓവർ നിർമാണത്തിന് കിഫ്‌ബി 130.87 കോടി രൂപയുടെ അനുമതിയാണ് നൽകിയത്. സർവീസ് റോഡുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെയാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് നൽകിയ വാഗ്‌ദാനങ്ങളിൽ പ്രധാനമായിരുന്നു കണ്ണൂരിലെ ഫ്ലൈ ഓവർ.
ദേശീയപാതയിൽ എ കെ ജി ആശുപത്രി കഴിഞ്ഞ് കരിമ്പ് ഗവേഷണ കേന്ദ്രം മുതൽ ചേമ്പർ ഹാൾവരെയാണ് ഫ്ലൈ ഓവർ. 1093 മീറ്ററിലാണ് ഫ്ലൈ ഓവർ. കാൽടെക്‌സ് ജങ്‌ഷൻ വഴിയാണ് കടന്നുപോകുന്നത്. പത്തുമീറ്റർ വീതിയിൽ രണ്ടുവരി പാതയായിരിക്കും.
ഇരുവശത്തേക്കും ഓരോ വാഹനത്തിനു കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപന. ഫ്ലൈ ഓവറിന് താഴെ ഇരുവശത്തും ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാകും. രണ്ടര മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. ഫ്ലൈ ഓവറിന് മുകളിലൂടെ കാൽനടയാത്ര അനുവദിക്കില്ല. 35 മീറ്റർ വീതം നീളത്തിലുള്ള 25 സ്‌പാനുകളാണുണ്ടാവുക.
നിലവിലുള്ള ദേശീയപാതയുടെ സ്ഥലം മാത്രം ഉപയോഗപ്പെടുത്തി നിർദിഷ്ട ഫ്ലൈഓവർ സാധ്യമാകാത്തതിനാലാണ് 150 സെന്റ് ഏറ്റെടുക്കുന്നത്. സ്ഥലമുടമകൾക്കും പൊളിച്ചുമാറ്റേണ്ടിവരുന്ന കെട്ടിടങ്ങൾക്കും അനുവദിക്കേണ്ട നഷ്ടപരിഹാരത്തിനായാണ് ആദ്യഘട്ടമായി 74 കോടി രൂപ അനുവദിച്ചത്. കെട്ടിടത്തിനടക്കം പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കിയാകും സ്ഥലമേറ്റെടുക്കൽ. ആർബിഡിസികെയെയാണ് നിർമാണച്ചുമതല ഏൽപിച്ചത്.