ട്രെയിനുകളിൽ അധികലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരിൽ നിന്നും അധികതുക ഈടാക്കും. പുതിയ ലഗേജ് നിയമം കർശനമായി നടപ്പാക്കാനും അധിക ലഗേജ് കൊണ്ടുപോകുന്നവരിൽ നിന്നും കൂടുതൽ തുക ഈടാക്കാനുമാണ് നീക്കമെന്ന് റെയിൽവേവൃത്തങ്ങൾ അറിയിച്ചു. യാത്രകളിൽ അധികലഗേജ് കൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കണമെന്ന് റെയിൽവേ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്‌തിരുന്നു.
‘ലഗേജ് അധികമാണെങ്കിൽ നിങ്ങളുടെ യാത്രയുടെ ആനന്ദം അത്രയും കുറയും’–- എന്നായിരുന്നു മന്ത്രാലയത്തിന്റെ ട്വീറ്റ്. ലഗേജ് അധികമാണെങ്കിൽ പാഴ്‌സൽ ഓഫീസിൽ പോയി ലഗേജ് ബുക്ക് ചെയ്‌ത് അയക്കുന്നതാണ് ഉചിതമെന്നും ട്വീറ്റിൽ പറയുന്നു. പുതിയ ലഗേജ് നിയമം അനുസരിച്ച് സ്ലീപ്പർക്ലാസ്, എസി ചെയർകാർ യാത്രക്കാർക്ക് 40 കിലോ വരെ ലഗേജ് കൂടെ കൊണ്ടുപോകാം. സെക്കൻഡ്‌ക്ലാസിൽ 35 കിലോ, എസി ഫസ്‌റ്റ്‌ക്ലാസിൽ 70 കിലോ, എസി സെക്കൻഡ്‌ക്ലാസിൽ 50 കിലോ, എസി തേർഡ് ക്ലാസിൽ 40 കിലോ എന്നിങ്ങനെയാണ് മറ്റ് ക്ലാസുകളിൽ കൊണ്ടുപോകാവുന്ന ലഗേജുകളുടെ പരിധി. അധികതുക നൽകിയാൽ കൂടുതൽ ലഗേജ് കൊണ്ടുപോകാൻ കഴിയും. 30 രൂപയാണ് അധികലഗേജിന് ഈടാക്കുന്ന കുറഞ്ഞതുക.
അധികതുക നൽകാതെയും ബുക്ക് ചെയ്യാതെയും കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്ക് ആറ് മടങ്ങ് വരെ പിഴ ചുമത്തും. ഉദാഹരണത്തിന് 40 കിലോ അധിക ലഗേജുമായി 500 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾക്ക് 109 രൂപ അധികം നൽകിയാൽ മതിയാകും. എന്നാൽ, ബുക്ക് ചെയ്യാതെ ഇത്രയും ലഗേജുമായി പോകുന്നവർക്ക് 654 രൂപ വരെ അടയ്‌ക്കേണ്ടി വരും. യാത്രയ്‌ക്ക് 30 മിനിറ്റ് മുമ്പ് വരെ ലഗേജ്‌ഓഫീസിലെത്തി അധികലഗേജിന് കൂടുതൽ തുക അടയ്‌ക്കാം. ഓൺലൈൻ വഴിയും ഇതിനുള്ള സൗകര്യമുണ്ടാകും.