Uncategorized

സ്വകാര്യ ആശുപത്രിയിൽ 10,000 രൂപ വരെ നിരക്ക്, ഇവിടെ മൂന്നിലൊന്ന്; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആദ്യ എംആര്‍ഐ സ്‌കാനിംഗ് യൂണിറ്റ്, ചെലവ് 10.10 കോടി

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്ക് ആശ്വാസമായി എംആര്‍ഐ സ്‌കാനിംഗ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. 10.10 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ അത്യാധുനിക യൂണിറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30-ന് നിര്‍വഹിക്കും. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതാദ്യമായാണ് എംആര്‍ഐ സ്‌കാനിംഗ് സംവിധാനം നിലവില്‍ വരുന്നത്. ഇതോടെ രോഗികള്‍ക്ക് പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെ വൻ ഫീസ് നൽകി ആശ്രയിക്കേണ്ടി വരില്ല. പക്ഷാഘാതം, ട്യൂമറുകള്‍, നട്ടെല്ലിലെയും ലിഗ്മെന്റിലെയും പരിക്കുകള്‍, ക്യാന്‍സര്‍ തുടങ്ങിയവയുടെ രോഗനിര്‍ണ്ണയം ഇനി മെഡിക്കല്‍ കോളേജില്‍ തന്നെ വേഗത്തില്‍ നടത്താനാകും.

രണ്ട് ഷിഫ്റ്റുകളിലായി ദിവസം 15 പേര്‍ക്ക് വീതം പരിശോധന
ഹോളോ ബോഡി സ്‌കാനിംഗ് സൗകര്യമുള്ള ഈ യൂണിറ്റില്‍ തുടക്കത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി ദിവസം 15 പേര്‍ക്ക് വീതം പരിശോധന നടത്താനാണ് ക്രമീകരണം. ട്രയല്‍ റണ്ണിന് ശേഷമായിരിക്കും പൂര്‍ണ തോതില്‍ രോഗികള്‍ക്ക് സേവനം ലഭ്യമാകുക. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മറ്റ് മെഡിക്കല്‍ കോളേജുകളിലേതു പോലെ കുറഞ്ഞ സര്‍ക്കാര്‍ നിരക്കിലായിരിക്കും ഇവിടെയും പരിശോധന. എംആര്‍ഐ യൂണിറ്റിനൊപ്പം 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സ്‌ട്രോക്ക് ഐസിയുവും, 12 ലക്ഷം രൂപയുടെ ലാക്‌റ്റേഷന്‍ മാനേജ്മെന്റ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. പക്ഷാഘാതം ബാധിച്ചവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ നല്‍കേണ്ട അടിയന്തര ചികിത്സയും ത്രോമ്പോലൈസിസ് സൗകര്യവും എംആര്‍ഐയുമായി സംയോജിപ്പിച്ചാണ് നല്‍കുന്നത്. മുലയൂട്ടല്‍ വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് കൗണ്‍സിലിംഗും മുലപ്പാല്‍ ശേഖരണവും ഉറപ്പാക്കുന്ന ലാക്‌റ്റേഷന്‍ സെന്റര്‍ നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തില്‍ നിര്‍ണ്ണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button