വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹീനവും നിന്ദ്യവും സ്വൈരജീവിതത്തിന് പോറലേൽപ്പിക്കുന്നതുമായ പ്രവൃത്തികൾ ഏറിവരുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ ജാഗ്രത പുലർത്താൻ പോലീസിന് നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്.
കഴിഞ്ഞ ഫെബ്രുവരി 13ന് തോട്ടയിൽ നടന്ന വിവാഹാഘോഷത്തോടനുബന്ധിച്ച് നടന്ന ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഇതുസംബന്ധിച്ച് കണ്ണൂർ റേഞ്ച് ഐജി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. കണ്ണൂർ ചാല പന്ത്രണ്ട് കണ്ടിയിൽ വിവാഹവീട്ടിൽ ഡാൻസ് കളിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങളാണ് ബോംബ് സ്ഫോടനത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആറു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ വീടുകളിൽ സമാനമായ കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തും.
വിവാഹവീടുകളിൽ ആഭാസകരമായ പ്രവൃത്തികൾ കണ്ടെത്തുകയാണെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഐജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.
previous post