നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ വൻ കവർച്ച; പ്രതികൾക്കായി തിരച്ചിൽ ഊർജിതം

കാസർഗോഡ് നീലേശ്വരത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. ഒരു ഡോക്ടറുടെ വീട്ടിൽ കവർച്ചാ ശ്രമവും നടന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നീലേശ്വരം കൊഴുന്തിൽ നാലാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം, പാലക്കാട്ട് ശ്രീ ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.
നാലാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും അതിലുണ്ടായിരുന്ന പണവും കവർന്നു.
മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം അധികൃതർ പറഞ്ഞു. ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹത്തിൽ ചാർത്തിയ താലിയും ഭണ്ഡാരവുമാണ് മോഷണം പോയത്.
പാലക്കാട്ടെ ഡോ. സുലേഖ രാമകൃഷ്ണന്റെ വീട്ടിൽ കവർച്ചാ ശ്രമവും നടന്നു. ഇന്ന് പുലർച്ചെ മൂന്നരയ്ക്കും നാലിനും ഇടയിലാണ് നാരാംകുളങ്ങര ക്ഷേത്രത്തിൽ മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ക്ഷേത്രത്തിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മോഷണത്തിന് ശേഷം പ്രതികൾ റെയിൽവേ ട്രാക്ക് വഴി രക്ഷപ്പെട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.




