ഷാര്‍ജയിൽ വാഹനാപകടത്തിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികൾ

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒന്നര വയസുകാരനായ മകന്റെ മരണത്തില്‍ ഡ്രൈവര്‍ക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികള്‍. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന് 22 മാസം മാത്രം പ്രായമുള്ള അലന് റൂമി ആണ് ഈ മാസം 11 ന് ഷാര്‍ജയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
പാര്‍ക്കിങ് ഏരിയയില്‍ മാലിന്യം നിക്ഷേപിക്കാന്‍ മാതാവായ സഫ്ന പോയപ്പോള്‍ കൂടെയുണ്ടായിരുന്ന അലന് പെട്ടെന്ന് കയ്യില്‍ നിന്ന് കുതറി ഓടുകയും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയില്‍ പെട്ടുപോകുകയുമായിരുന്നു. അല്പനേരത്തെ അശ്രദ്ധയാണ് ദാരുണമായ ഈ സംഭവത്തിന് കാരണമായത്.
അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ അടുത്ത് നില്‍ക്കുന്നകുട്ടിയെ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്, അപകടം നടന്നയുടന്‍ ആംബുലന്‍സിനായി കാത്തുനില്‍ക്കാതെ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.




