Uncategorized

കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍

ത്തനംതിട്ട: ശബരിമല കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍. കൊടിമരത്തില്‍ ഉപയോഗിച്ചതിന്റെ ബാക്കി സ്വര്‍ണത്തിന്റെ കണക്കില്ല. 30 പവന്‍ സ്വര്‍ണം ബാക്കി വന്നെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അനുമാനം. ഈ സ്വര്‍ണം താഴികക്കുടത്തില്‍ പൂശുകയോ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ സംശയം ശരിവെക്കുകയാണ് സംസ്ഥാന വിജിലന്‍സും. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്‍റെ കയ്യിലുണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണമാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കുകൾ ദേവസ്വം ബോർഡിന്‍റെ പക്കൽ ഇല്ല.

കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തര്‍ സംഭാവന ചെയ്ത 412 ഗ്രാം സ്വര്‍ണം ഉൾപ്പെടെയുള്ള സ്വർണത്തിന്‍റെ കണക്കുകളാണ് ഇല്ലാത്തത്. 27 ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വര്‍ണമാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചില ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് രേഖകളില്ല. 27ല്‍ 12 പേര്‍ക്കും രസീത് നല്‍കാതെയാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്. സംഭാവന നല്‍കിയവരില്‍ സിനിമ നടന്മാരും നിര്‍മാതാക്കളുമുള്‍പ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭാവന നല്‍കിയ മറ്റുള്ളവരുടെ മൊഴി ഈ ആഴ്ച്ച തന്നെ രേഖപ്പെടുത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് തന്ത്രി ജാമ്യം തേടിയിരിക്കുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുമെന്നാണ് കരുതുന്നത്.സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ആചാരപരമായ കാര്യങ്ങളില്‍ അല്ലാതെ മറ്റൊന്നിലും തന്ത്രി ഇടപെട്ടിട്ടില്ല എന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്. വിജിലന്‍സ് കോടതി ജാമ്യം തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button