ഭക്ഷ്യവിഷബാധാ വാര്‍ത്തകള്‍ക്കിടെ നാഥനില്ലാക്കളരിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികയില്‍ ആളില്ല. പരിശോധനകളുടെ ചുമതലയുളള ജോയിന്‍റ് കമ്മിഷണറുടെ തസ്തികയില്‍ രണ്ടുവര്‍ഷമായി സ്ഥിര നിയമനമുണ്ടായിട്ടില്ല. മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്ക് ഒറ്റ വാഹനം മാത്രമാണ് പരിശോധനയ്ക്കുള്ളത്.
2020 ജൂണ്‍ ഒന്നുമുതല്‍ ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ ആളില്ല. മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധന, സാംപിളുകളുടെ ശേഖരണം, കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനുളള കോടതി നടപടികള്‍ ഇതിന്‍റെയെല്ലാം ചുമതലയുളള ഉദ്യോഗസ്ഥന്റെ കസേരയാണ് രണ്ടുവര്‍ഷമായി കാലിയായിരിക്കുന്നത്. മൂന്ന് ഡപ്യൂട്ടി കമ്മിഷണര്‍മാരില്‍ ഒരാള്‍ അടുത്തിടെ വിരമിച്ചു.
ജില്ലയുടെ ചുമതല അസി. കമ്മിഷണര്‍മാര്‍ക്കാണ്. എറണാകുളം , മലപ്പുറം ജില്ലകളില്‍ ഈ തസ്കികയിലും സ്ഥിരം ആളില്ലാത്ത അവസ്ഥയാണ്. ഇതിനപ്പുറം ഒഴിവുള്ള ഇടങ്ങളിലേക്ക് മറ്റ് ചുമതലകളിലുളളവര്‍ക്ക് ചാര്‍ജ് നൽകുമ്പോഴുണ്ടാകുന്ന അമിത ഭാരം വേറെ. ഉള്ളയാളുകള്‍ക്ക് പരിശോധന നടത്താന്‍ ഒരു മണ്ഡലത്തിന് ഒന്ന് എന്ന കണക്കിൽ വാഹനങ്ങളുമില്ല.