റഷ്യൻ എണ്ണ ഇറക്കുമതി നിർത്തി ഇന്ത്യൻ കമ്പനികൾ; കേന്ദ്രം മൗനത്തിൽ

കേന്ദ്ര സർക്കാർ ഒളിച്ചുകളി തുടരുന്നതിനിടെ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി ഇന്ത്യൻ എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിലും ഭാരത് പെട്രോളിയവും റിലയൻസും ഏപ്രിൽ മാസത്തേക്കുള്ള ഓർഡറുകൾ സ്വീകരിക്കുന്നില്ല. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യക്ക് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ യു.എസ് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. ഇന്ത്യ യു.എസിനു മുന്നിൽ അടിയറവ് പറഞ്ഞുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാരിൽനിന്ന് അനൗദ്യോഗിക നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് കമ്പനികൾ ഏപ്രിൽ മാസത്തേക്ക് റഷ്യൻ എണ്ണക്കമ്പനികളിൽ നിന്നുള്ള ഓർഡർ സ്വീകരിക്കുന്ന നിർത്തിവച്ചത് എന്നാണ് വിവരം. മാർച്ചിലേക്കുള്ള ഓർഡറുകളിൽ മാറ്റമുണ്ടാകില്ല. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് 49 ശതമാനം ഓഹരിയുള്ള നയാര യും റിഫൈനറി അറ്റകുറ്റപ്പണി കാരണം ഏപ്രിലിലേക്കുള്ള ഓർഡർ നിർത്തിയിട്ടുണ്ട്. തുടർന്ന് വാങ്ങുമോ എന്നതിൽ വ്യക്തതതയില്ല. ഹിന്ദുസ്ഥാൻ പെട്രോളിയം, MRPL, HMEL കമ്പനികൾ നേരത്തെതന്നെ റഷ്യൻ എണ്ണ നിർത്തിയിരുന്നു. ജനുവരിയിൽ റഷ്യയിൽ നിന്ന് ദിവസം 10 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്തത് മാർച്ചിൽ ആഞ്ച്-ആറു ലക്ഷമായി കുറയുമെന്നാണ് വിലയിരുത്തൽ. ഇതിൽ നാലുലക്ഷവും നയാരയുടേതാണ്. അതേസമയം റഷ്യൻ എണ്ണ നിർത്തുന്നതിൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല.
വിദേശകാര്യ മന്ത്രാലയംപ്രതികരിക്കുമെന്നാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞത്. 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കും എന്നുമാത്രം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് വിദേശകാര്യ മന്ത്രാലയം. യു.എസ്. ഭീഷണിക്ക് കേന്ദ്രം വഴങ്ങിയത് നിന്ദ്യമാണെന്നും ഇന്ത്യൻ നയങ്ങൾ തീരുമാനിക്കുന്നത് യു.എസ്. ആണോ എന്നും സി.പി.എം ചോദിച്ചു.




