കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തും ഹരിത കേരളമിഷനുമായി സഹകരിച്ച് ഈ വർഷത്തെ വൈശാഖ മഹോത്സവം ഹരിത ഉത്സവമാക്കി മാറ്റാൻ ദേവസ്വം ചെയർമാന്റെ ചേംബറിൽ വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് -ഡിസ്പോസബിൾ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തും, ഒഴിവാക്കപ്പെടുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ നിക്ഷേപിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.
ഉത്സവത്തിനിടയിൽ ഉണ്ടാകുന്ന ജൈവ-അജൈവമാലിന്യങ്ങൾ ഹരിതകർമസേനയെയും ശുചിത്വതൊഴിലാളികളെയും ഉപയോഗിച്ച് അതത് ദിവസം ശേഖരിക്കും. പഞ്ചായത്ത് കവാടങ്ങളിലും ക്ഷേത്രപരിസരത്തും സൂചനാ ബോർഡുകൾ സ്ഥാപിക്കും, അജൈവ -ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ഷേത്രപരിസരത്തെ കച്ചവടക്കാരിൽനിന്ന് യൂസർഫീ ഈടാക്കും. തുടർന്ന് ലഭിക്കുന്ന മാലിന്യം തരംതിരിച്ചു സൂക്ഷിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
മാലിന്യശേഖരണ തരംതിരിവ് പരിശീലനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നൽകും. സന്നദ്ധസംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും സഹായം തേടും. അക്കരെ ക്ഷേത്രത്തിലേക്ക് ഒരുകാരണവശാലും പ്ലാസ്റ്റിക് കടത്തിവിടില്ല. പഞ്ചായത്ത് വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും. യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടകം അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിച്ചു. ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ, എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, ദേവസ്വം ട്രസ്റ്റിമാർ, ജീവനക്കാർ, ഷാജി പൊട്ടയിൽ, വിനോദ്, നിഷാദ് മണത്തണ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
previous post