കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ശുദ്ധജലത്തിന്റെ മൂല്യം കുറയുന്നതായി റിപ്പോര്‍ട്ടുകൾ. സമ്പൂര്‍ണ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഹരിതമിഷന്റെ നേതൃത്വത്തിലുള്ള പരിശോധനാ ഫലത്തിലാണ് ശുദ്ധജല പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതായി കണ്ടെത്തിയത്. തോട്, നീര്‍ത്തടം, കിണര്‍ തുടങ്ങിയ എല്ലാ കുടിവെള്ള സ്രോതസുകളും പരിശോധന വിധേയമാക്കുന്നുണ്ട്. ഇപ്പോൾ, ജില്ലയില്‍ 18 ഓളം പഞ്ചായത്തുകളിലായി പരിശോധന നടത്തി വരികയാണ്. മുഖ്യമായും തോടുകളെയും നീരുറവകളെയും കേന്ദ്രീകരിച്ചാണ് പരിശോധന. കര്‍മസേനാംഗങ്ങള്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പരിശോധിച്ചവയില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് ഫലം കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
കണ്ടെത്തിയ
പ്രധാന പ്രശ്നങ്ങള്‍
പരിശോധിച്ച കുടിവെള്ള സ്രോതസുകളില്‍ ഏറെയും പിഎച്ച് മൂല്യം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തോടുകളെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയകളുടെ അളവ് കൂടുതലാണ്. തോടുകള്‍ക്കു സമീപത്തെ വീട്ടുകാര്‍ വിസര്‍ജ്യ മാലിന്യങ്ങള്‍ ഒഴുക്കുന്നത് ഇപ്പോഴും ജലസ്രോതസുകളിലേക്കാണ്. രാസ പദാര്‍ഥങ്ങളുടെ അംശവും കൂടിയിട്ടുണ്ട്. മെഡിക്കല്‍ മാലിന്യം കൂടിയതിലൂടെയാണ് വെള്ളത്തില്‍ അടുത്തകാലത്തായി രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. ഉപ്പിന്റെ അംശവും വര്‍ക്ക് ഷോപ്പ്, ബാര്‍ബര്‍ ഷോപ്പ് എന്നിവിടങ്ങളിലെ മാലിന്യവും വെള്ളത്തില്‍ ഒഴുക്കുന്ന മനോഭാവത്തിനു മാറ്റമില്ല. എന്നാല്‍, ശുദ്ധജല സ്രോതസുകളില്‍ അറവുമാലിന്യങ്ങളും കോഴിമാലിന്യങ്ങളും തള്ളുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ശുദ്ധജല സ്രോതസുകളില്‍ പിഎച്ച് മൂല്യം കുറയുകയെന്നത് വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറയുകയെന്നതാണെന്നും ഇതു അതിരൂക്ഷമായ പ്രശ്നമാണെന്നും ഹരിത കര്‍മസേന ജില്ലാ കോ-ഓർഡിനേറ്റര്‍ സോമശേഖരന്‍ പറഞ്ഞു. ആവാസ വ്യവസ്ഥകളെ തന്നെ ഇതു ബാധിക്കും. തോടുകളിലെ വെള്ളത്തിലാണ് കൂടുതലും പിഎച്ച് മൂല്യം കുറഞ്ഞതായി കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.