കൂട്ടുകാരികളായ രണ്ടു പെൺകുട്ടികൾ വിഷക്കായ കഴിച്ചു. ഒരാൾ മരിച്ചു. രണ്ടാമത്തെ പെൺകുട്ടി ഗുരുതരനിലയിൽ ആശുപത്രിയിൽ കഴിയുന്നു. തലയോലപ്പറമ്പ് പഴമ്പട്ടി ചാലിത്തറ വീട്ടിൽ കുഞ്ഞുമോന്റെ മകൾ കൃഷ്ണമോൾ (18) ആണ് മരിച്ചത്. കൃഷ്ണമോളുടെ കൂട്ടുകാരി ഇറുമ്പയം സ്വദേശിനി (18) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഒന്നര വർഷം മുൻപുണ്ടായ പോക്സോ കേസിലെ അതിജീവിതയാണ് ഇറുമ്പയം സ്വദേശിനി. തിങ്കളാഴ്ച ഇറുമ്പയം സ്വദേശിനിയും ചൊവ്വാഴ്ച കൃഷ്ണമോളും വിഷക്കായ കഴിച്ചു. ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.
രണ്ടു പേരും ഒരുമിച്ച് ഞായറാഴ്ച തലയോലപ്പറമ്പിൽ സിനിമയ്ക്കു പോയി. കൃഷ്ണമോളുടെ വീട്ടിലേക്കാണ് തിരിച്ചെത്തിയത്. വീടിനു മുൻവശത്തെ റോഡിൽ ഇരുവരും ഡാൻസ് കളിച്ചെന്നും ഇതു കണ്ട ബന്ധു വഴക്കു പറയുകയും തല്ലുകയും ചെയ്തെന്നും കൃഷ്ണമോൾ സഹപാഠികളോടു പറഞ്ഞിരുന്നു. ഞായറാഴ്ച വൈകിട്ട് കൃഷ്ണമോൾ കൈ മുറിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരിയെ വിഷക്കായ കഴിച്ച നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ കൃഷ്ണമോളും വിഷക്കായ കഴിക്കുകയായിരുന്നു. കൃഷ്ണമോളെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിച്ചു. വീടിനു സമീപത്തെ മരത്തിൽ നിന്ന് രണ്ടുപേരും പറിച്ചെടുത്തതാണ് വിഷക്കായയെന്ന് പൊലീസ് പറഞ്ഞു.
കടുത്തുരുത്തിയിൽ ഫാഷൻ ഡിസൈനിങ് ഒന്നാം വർഷ വിദ്യാർഥിനിയാണ് കൃഷ്ണമോൾ. കഴിഞ്ഞ ഏപ്രിൽ 7ന് കൃഷ്ണമോളെയും ഇറുമ്പയം സ്വദേശിനിയെയും കാണാതായതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പിറ്റേന്ന് ഇരുവരും മടങ്ങിയെത്തി. ഇറുമ്പയം സ്വദേശിനിയുടെ മൊഴി എടുക്കുന്നതിനായി വെള്ളൂർ പൊലീസ് മെഡിക്കൽ കോളജിൽ എത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് രേഖപ്പെടുത്താനായില്ല. കൃഷ്ണമോളുടെ സംസ്കാരം നടത്തി. മാതാവ്: പുഷ്പ. കുഞ്ഞുമോനും ഭാര്യ പുഷ്പയും വർഷങ്ങളായി പിണങ്ങിക്കഴിയുകയാണ്. കുഞ്ഞുമോനോടൊപ്പമാണ് കൃഷ്ണമോൾ താമസിച്ചിരുന്നത്.