24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെഞ്ചകം തകർന്ന്‌ കുട്ടനാട്‌ ; 40312.05 ഹെക്‌ടർ നെൽക്കൃഷി നശിച്ചു , 70 കോടിയുടെ നഷ്‌ടം
Kerala

നെഞ്ചകം തകർന്ന്‌ കുട്ടനാട്‌ ; 40312.05 ഹെക്‌ടർ നെൽക്കൃഷി നശിച്ചു , 70 കോടിയുടെ നഷ്‌ടം

പാടത്ത്‌ അടിഞ്ഞുകിടക്കുന്ന നെൽക്കതിരുകൾ നെഞ്ചകം തകർക്കുന്ന വേദനയോടെ നോക്കിനിൽക്കയാണ്‌ വേഴപ്ര നെല്ലുവേലിൽ തങ്കച്ചനും (ജോർജ്‌ വർഗീസ്‌) ആറുപറ ചന്ദ്രനും. രാമങ്കരി നെല്ലുവേലി പുതുക്കരി പാടശേഖരത്തിലെ 10 ഏക്കർ പാട്ടത്തിനെടുത്താണ്‌ ഇരുവരും ചേർന്ന്‌ കൃഷിചെയ്‌തത്‌. ഏക്കറിന്‌ 25,000 വച്ച്‌ രണ്ടരലക്ഷം രൂപ പാട്ടം നൽകണം. ഏക്കറിന്‌ 30,000 രൂപയോളം മുടക്കിയ വകയിൽ ചെലവ്‌ മൂന്നുലക്ഷം. മൊത്തം അഞ്ചേകാൽ ലക്ഷം രൂപ ചെലവായി. ‘‘ അടിഞ്ഞുകിടക്കുന്ന നെല്ലു കൊയ്‌തെടുത്താലേ നഷ്‌ടത്തിന്റെ വലിപ്പം അറിയാനാകൂ’’ –- തങ്കച്ചൻ പറഞ്ഞു.

തൊട്ടടുത്ത്‌ ഇല്ലിമുറി തൊള്ളായിരം പാടശേഖരത്തിൽ 1,026 ഏക്കറിലെ നെല്ല്‌ പാടത്തടിഞ്ഞ്‌ പുർണമായി നശിച്ചു. 646 ചെറുകിട കൃഷിക്കാരാണ്‌ ഇവിടെ കൃഷിചെയ്‌തത്‌. വേനൽമഴയ്‌ക്കൊപ്പം വെള്ളപ്പൊക്കവും തോട്ടിൽനിന്ന്‌ ഉറവയും വന്നതാണ്‌ ഇവിടത്തെ കൃഷിനശിക്കാൻ കാരണമെന്ന്‌ കർഷകർ പറയുന്നു.
ഇത്‌ ഈ പാടശേഖരങ്ങളിൽ മാത്രമൊതുങ്ങുന്ന ദുസ്ഥിതിയല്ല. വിളവെടുപ്പുത്സവമായ വിഷുവെത്തുമ്പോൾ നഷ്‌ടങ്ങൾമാത്രം കൊയ്‌തെടുക്കുകയാണ്‌ കുട്ടനാട്ടിലെ ഭൂരിപക്ഷം കർഷകരും. അതിശക്തമായ വേനൽമഴയിലും കാറ്റിലും കൃഷി നശിച്ച്‌ ആയിരക്കണക്കിന്‌ കർഷകരാണ്‌ നിലയില്ലാക്കയത്തിലായത്‌. കുട്ടനാട്ടിൽ 27,000 ഹെക്‌ടറിൽ ഇത്തവണ പുഞ്ചകൃഷിയിറക്കി. ഇതിൽ 40312.05 ഹെക്‌ടർ നെൽക്കൃഷി നശിച്ചെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 70 കോടിയുടെ നെൽക്കൃഷി നശിച്ചു.

അടിഞ്ഞുപോയ നെല്ല്‌ കൊയ്‌ത്ത്‌ യന്ത്രമുപയോഗിച്ച്‌ കൊയ്യാനാകില്ല. ആളുകളെക്കൊണ്ട്‌ കൊയ്യിക്കണമെങ്കിൽ ആളൊന്നിന്‌ 500 രൂപയും ഭക്ഷണവും കൊടുക്കണം. ഇതിനുപുറമേയാണ്‌ നെല്ലിന്‌ ഈർപ്പമുണ്ടെന്നു പറഞ്ഞ്‌ കമ്പനികൾ വിലയിൽ വരുത്തുന്ന കിഴിവുമൂലമുണ്ടാകാൻ പോകുന്ന ഭീമമായ നഷ്‌ടം.

ബുധൻ രാവിലെ കൈനകരി സി ബ്ലോക്ക്‌ പാടശേഖരത്തിലെ 600 ഏക്കർ നെൽക്കൃഷിയാണ്‌ മടവീണ്‌ നശിച്ചത്‌. കൊയ്‌ത്തുയന്ത്രങ്ങൾ ഉപയോഗിച്ച്‌ വെള്ളിയാഴ്‌ച കൊയ്യാനിരിക്കെയുണ്ടായ മടവീഴ്‌ച്ച 300 കർഷകരെ ദുരിതത്തിലാക്കി. കാലാവസ്ഥാ വ്യതിയാനമാണ്‌ കർഷകരെ ഇത്തവണയും വലച്ചത്‌. കഴിഞ്ഞ നവംബർ അവസാനംവരെ തുടർന്ന മഴ വിത വൈകിപ്പിച്ചു. അല്ലായിരുന്നെങ്കിൽ വേനൽമഴയ്‌ക്കുമുമ്പ്‌ മാർച്ച്‌ പകുതിയോടെ കുട്ടനാട്ടിലെ കൊയ്‌ത്ത്‌ പൂർണമായേനെ. അതേസമയം പലയിടത്തും പാടത്തടിഞ്ഞ നെല്ല്‌ കിളിർക്കുകയാണ്‌. പാടത്തെ വെള്ളക്കെട്ടിൽ യന്ത്രം താഴുന്നതുമൂലം കൊയ്‌ത്ത്‌ അസാധ്യമായി. പത്തുദിവസമെങ്കിലും വെയിൽ കിട്ടിയാലേ യന്ത്രമിറക്കി കൊയ്യാനാകൂ–- കർഷകർ പറഞ്ഞു.

Related posts

മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

മിക്ക മന്ത്രിമാര്‍ക്കും ഭരണപരിചയം പോര’, മെച്ചപ്പെടുത്താൻ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍.

Aswathi Kottiyoor

മഹിള അസോ. സംസ്ഥാന സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

Aswathi Kottiyoor
WordPress Image Lightbox