തിരുവനന്തപുരം: മലയാള സിനിമയുടെ ഹാസ്യ രാജാക്കന്മാരിൽ ഒരാളെയും പിന്നീട് മികച്ച കേന്ദ്ര കഥാപാത്രങ്ങൾ ചെയ്തും മലയാളികളെ ഞെട്ടിച്ച ഇന്ദ്രൻസിന്റെ ശക്തി അദ്ദേഹത്തിന്റെ ‘അമ്മ ആയിരുന്നു. ഇന്ദ്രൻസ് എന്ന വ്യക്തിയുടെയും നടന്റെയും പിറവിയ്ക്ക് കാരണമായ ആ അമം വിട്ടു പിരിഞ്ഞപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് വലിയ ഒരു തണൽ തന്നെയാണ്. ജീവിതത്തിൽ ‘അമ്മ ചെലുത്തിയ സ്വാധീനം എത്രത്തോളമുണ്ടെന്ന് അദ്ദേഹം പാല വേദികളിലും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹമെന്ന നടനെ അറിയുന്നവർക്ക് എല്ലാം സുപരിചിതയാണ് അദ്ദേഹത്തിന്റെ ‘അമ്മ ഗോമതിയും.
അച്ഛൻ കൊച്ചു വേലുവിന്റെ മരണശേഷം അമ്മയായിരുന്നു ഇന്ദ്രൻസിന് എല്ലാം. ഏഴു മക്കളിൽ മൂന്നാമനായിരുന്നു ഇന്ദ്രൻസ് എന്ന സുരേന്ദ്രൻ. അമ്മ ചിട്ടി പിടിച്ചു നൽകിയ പണം കൊണ്ടു വാങ്ങിയ തയ്യൽമെഷീൻ വച്ചാണ് താൻ കടയും ജീവിതവും തുടങ്ങിയതെന്നു ഇന്ദ്രൻസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് വഴി തുന്നിയതും ആ മെഷീൻ തന്നെ. ചെറുപ്പത്തിൽ പൂജാ മുറിയിലിരുന്ന് അമ്മ പറഞ്ഞ വാക്കുകളാണ് തന്നെ തമാശക്കാരൻ ആക്കിയതെന്നു ഇന്ദ്രൻസ് പറയുമായിരുന്നു. അതിരാവിലെ കുട്ടി നിക്കറും ഇട്ടു പുറത്തു കളിക്കാൻ പോകുന്ന ഇന്ദ്രൻസ് തിരികെ വരുന്നത് എപ്പോഴെന്ന് ആർക്കും അറിയില്ലായിരുന്നു. കുളി അടക്കം ദിനചര്യകൾ എല്ലാം കളിയിൽ മറക്കും. സഞ്ചാരം പൂർത്തിയാക്കി സന്ധ്യയ്ക്കു വീട്ടിൽ വന്നു കയറിയ ഇന്ദ്രൻസിനെ കാണുമ്പോൾ പൂജാമുറിയിലിരുന്ന അമ്മ പറയുമായിരുന്നു.
‘എന്റെ ദൈവമേ… ഇവൻ കുളിക്കയുമില്ല… പള്ളിക്കൂടത്തിലും പോവുകയുമില്ല.. നാട്ടുകാരെക്കൊണ്ടു ചിരിപ്പിക്കുമല്ലോ…!!’ നിലവിളക്കിനെ സാക്ഷിയാക്കി അമ്മ പറഞ്ഞ വാക്കുകൾ കാലം യാഥാർഥ്യമാക്കി. ഇന്ദ്രൻസ് ഒന്നാന്തരം ഹാസ്യനടനായി. പിന്നീട് ഒന്നാന്തരം സ്വഭാവനടനുമായി. ചിരിപ്പിക്കുമെന്നു അമ്മ പറഞ്ഞില്ലായിരുന്നുവെങ്കിൽ വല്ല മമ്മൂട്ടിയോ മോഹൻലാലോ ഒക്കെയായി താനും മാറിയേനേ എന്ന് ഇന്ദ്രൻസ് തമാശ പറഞ്ഞു. ഇന്ദിര, സുകുമാരി, വിജയകുമാർ, പ്രസന്ന, ജയകുമാർ, ജയശ്രീ എന്നിവരാണ് ഗോമതിയുടെ മറ്റു മക്കൾ. ഹരി, ശാന്തകുമാരി, ശ്രീകല, വിജയൻ, സജിനി, സന്തോഷ്, പരേതനായ അപ്പു എന്നിവർ മരുമക്കളും.