പേരാവൂർ താലൂക്കാസ്പത്രിക്ക് അനുവദിച്ച ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ ഏപ്രിൽ 5 ന് പേരാവൂരിലെത്തിച്ചു. ജില്ലയിൽ ജില്ലാ ആസ്പത്രിക്കുശേഷം ഇത്രയും വലിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന രണ്ടാമത്തെ ആസ്പത്രിയാണ് പേരാവൂരിലേത്. ഒരേസമയം 400-ഓളം രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. കൂടാതെ സിലിണ്ടറുകളിൽ ഓക്സിജൻ വീണ്ടും നിറയ്ക്കാനും സംവിധാനമുണ്ട്. മലയോരമേഖലയിലെ ആദ്യത്തെ ലിക്വിഡ് ഓക്സിജൻ പ്ലാന്റാണിത്. ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന പ്ലാന്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും താലൂക്ക് ആസ്പത്രി അധികൃതരുടെയും പരിശ്രമം മൂലമാണ് ലഭിച്ചത്. ദേശീയ ആരോഗ്യദൗത്യം മുഖേന കെ. എം. എസ്. സി. എൽ. വഴി ലഭിച്ച പ്ലാന്റ് സ്ഥാപിക്കൽ അടുത്ത ദിവസം നടക്കും.
കോവിഡ് പോലുള്ള അസുഖം വരുമ്പോൾ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കാൻ പ്ലാന്റ് വഴി കഴിയും. താലൂക്ക് ആസ്പത്രി മാസ്റ്റർപ്ലാൻ പ്രകാരം പുതിയ കെട്ടിടത്തിൽ സ്ഥാപിക്കുന്ന ഐ. സി. യു. സംവിധാനത്തിൽ കൃത്യമായി ഓക്സിജൻ വിതരണം ചെയ്യാനും ആസ്പത്രിയിലെ എല്ലാ വാർഡുകളിലേക്കും നേരിട്ട് ഓക്സിജൻ എത്തിക്കാനും സിലിണ്ടർ വഴി ഓക്സിജൻ നൽകുന്നത് ഒഴിവാക്കാനും പ്ലാന്റ് സ്ഥാപിക്കുന്നതോടെ സാധിക്കും.