Uncategorized

ഭര്‍ത്താവിനെ ഒഴിവാക്കണം; ബിരിയാണിയില്‍ 20ഓളം ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കിയശേഷം കൊന്ന് ഭാര്യയും കാമുകനും

വിജയവാഡ: ആന്ധ്രാപ്രദേശില്‍ മധ്യവയസ്‌കനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദുഗ്ഗിരാലയിലെ ചിലുവുറിലാണ് സംഭവം നടന്നത്. വ്യാപാരിയായ ലോകം ശിവനാഗരാജുവിനെ ഭാര്യ മാധുരിയും കാമുകന്‍ ഗോപിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ബിരിയാണിയില്‍ ഇരുപതോളം ഉറക്കഗുളികള്‍ ചേര്‍ത്ത് നല്‍കുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രാത്രി മുഴുവന്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ മാധുരി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ചെയ്തു.

വിജയവാഡയിലെ ഒരു തീയറ്ററില്‍ ജോലി ചെയ്തുവരികയായിരുന്നു മാധുരി. ഇവിടെവെച്ചാണ് സട്ടനാപ്പള്ളി സ്വദേശിയായ ഗോപിയെ മാധുരി പരിചയപ്പെടുന്നത്. ആദ്യം സൗഹൃദത്തിലായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലായി. തങ്ങളുടെ ബന്ധം തുടരാന്‍ ഭര്‍ത്താവ് തടസമാകുമെന്ന് കരുതിയ മാധുരി ശിവനാഗരാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. എങ്ങനെ കൊല നടത്താമെന്ന് ഗോപിയുമായി പ്ലാന്‍ ചെയ്തു. ഒടുവില്‍ ജനുവരി പതിനെട്ടിന് കൊല നടത്താന്‍ തീരുമാനിക്കുകയായിരുന്നു.സംഭവ ദിവസം രാത്രി വീട്ടിലെത്തിയ ശിവനാഗരാജുവിനായി മാധുരി ബിരിയാണി ഒരുക്കിയിരുന്നു. ഇതില്‍ ഇരുപതോളം വരുന്ന ഉറക്കഗുളികകള്‍ ചേര്‍ത്തു. ബിരിയാണി കഴിച്ചതിന് പിന്നാലെ ശിവനാഗരാജു ബോധരഹിതനായി. തൊട്ടുപിന്നാലെ മാധുരി ഗോപിയെ ഫോണില്‍ ബന്ധപ്പെട്ടു. രാത്രി 11.30 ഓടെ ഗോപി വീട്ടിലെത്തി. തുടര്‍ന്ന് ബോധരഹിതനായി കിടക്കുകയായിരുന്ന ശിവനാഗരാജുവിന്റെ നെഞ്ചില്‍ ഗോപി കയറിയിരിക്കുകയും മാധുരി ഒരു തലയിണ ഉപയോഗിച്ച് അദ്ദേഹത്തിന്റെ മുഖം അമര്‍ത്തുകയുമായിരുന്നു.

ശിവനാഗരാജുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ഗോപി വീട്ടില്‍ നിന്ന് പോയി. രാത്രി മുഴുവന്‍ ശിവനാഗരാജുവിന്റെ മൃതദേഹത്തിന് സമീപം ഇരുന്ന മാധുരി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ചെയ്തു. പിറ്റേദിവസം രാവിലെ, ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചതായി മാധുരി അല്‍വാസികളെ അറിയിച്ചു. പിന്നാലെ ശിവനാഗരാജുവിന്റെ ബന്ധുക്കള്‍ വിവരം അറിയുകയും സ്ഥലത്തെത്തുകയും ചെയ്തു. ശിവനാഗരാജുവിന്റെ ചെവിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ശിവനാഗരാജുവിന്റെ മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശിവനാഗജുവിന്റെ നെഞ്ചില്‍ പരിക്കുള്ളതായി കണ്ടെത്തി. ശ്വാസംമുട്ടിയാണ് ശിവനാഗരാജു മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് മാധുരിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും അവര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. മാധുരിയെയും ഗോപിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button