Uncategorized

‘പോറ്റി തന്ന കവറിൽ ഈത്തപ്പഴം, കൊള്ളക്കാരനാണെന്ന് അറിയില്ലായിരുന്നു’; അടൂർ പ്രകാശ്

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയെ നേരത്തെ അറിയില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. 2019ൽ ആറ്റിലങ്ങിലെ എംപിയായതിന് ശേഷമാണ് ആദ്യമായി പോറ്റി എന്നെ വന്ന് കണ്ടത്.ശബരിമലയിലെ അന്നദാനത്തിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് ക്ഷണിച്ചു.അന്നദാനത്തിൽ ഞാൻ പങ്കെടുക്കുകയും ചെയ്‌തു. അതുവരെ പോറ്റി ആരാണെന്നോ, കൊള്ളക്കാരനോ ആണെന്ന് അന്ന് അറിയില്ലായിരുന്നു. പോറ്റിയുടെ പിതാവ് മരിച്ച ശേഷം പാർട്ടി പ്രവർത്തകർ പറഞ്ഞതിനനുസരിച്ച് പോയിരുന്നു.

‘വെഞ്ഞാറംമൂടിലെ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്.കെപിസിസിയുടെ ജനറൽ
സെക്രട്ടറി രമണി പി. നായർക്കൊപ്പമാണ് അന്ന് വീട്ടിൽപോയത്. പോറ്റി ബംഗളൂരുവിൽ വെച്ച് തന്ന കവറിൽ ഈത്തപ്പഴം ആയിരുന്നു.അപ്പോൾ തന്നെ അവിടെയുള്ള ആളുകൾക്ക് അതൊക്കെ കൊടുക്കുകയും ചെയ്തു. ബംഗളൂരുവിൽ ഞാൻ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാൻ വന്നത്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്റെ ക്ഷണപത്രമാണ് അന്ന് കൈമാറിയത് എന്നാണ് ഓർമ. പോറ്റിക്കൊപ്പം സോണിയാഗാന്ധിയെ കാണാൻ പോയിട്ടുണ്ട്. സോണിയാഗാന്ധിയെ കാണാൻ അനുമതി കിട്ടിയിട്ടുണ്ടെന്നും എംപിയെന്ന നിലയിൽ വരണമെന്ന് പറഞ്ഞു. അതുകൊണ്ടാണ് അന്ന് പോയത്.തന്നെ കാണാൻ വരുന്നവരെ മാന്യമായി കാണുകയാണ് ഒരു പൊതുപ്രവർത്തകൻ്റെ കടമ.സ്വന്തം മണ്ഡലത്തിലെ ആളുകളുടെ കല്യാണത്തിനും മറ്റ് ചടങ്ങിലും എന്നെ വിളിക്കാറുണ്ട്.സമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റേതെങ്കിലും സമയത്ത് ഞാനവിടെ പോകാറുണ്ട്’. അടൂർ പ്രകാശ് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പോറ്റിയുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അടൂർ പ്രകാശിന് പോറ്റി സമ്മാനം കൈമാറുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ബംഗളൂരുവിൽ വെച്ചാണ് കൂടിക്കാഴ്‌ച നടന്നതെന്നാണ് വിവരം. നേരത്തെ സോണിയാഗാന്ധിക്കൊപ്പം നിൽക്കുന്ന പോറ്റിയുടെ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ഇന്നലെ കടകം പള്ളി സുരേന്ദ്രനൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button