ജില്ലയിലെ ബാങ്കുകൾ ഇതുവരെ 11,932 കോടി രൂപ വായ്‌പ നൽകിയതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. നടപ്പു സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിലെ കണക്കാണിത്. കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. ലീഡ് ബാങ്ക് മാനേജർ ഫ്രോണി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.
2021–-22 വർഷത്തെ വായ്‌പ വിതരണപദ്ധതിയുടെ അറുപത് ശതമാനമാണ് ഡിസംബറിൽ ബാങ്കുകൾ വിതരണംചെയ്‌തത്. മുൻഗണനാ വിഭാഗത്തിൽ 7100 കോടി രൂപ അനുവദിച്ചു. ഇതിൽ കാർഷിക മേഖലയിൽ 4,986 കോടിയും വ്യാപാര–-വ്യവസായ മേഖലയിൽ 1,290 കോടി രൂപയും അനുവദിച്ചു. ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 55,326 കോടിയും വായ്‌പ നീക്കിയിരിപ്പ് 36,349കോടി രൂപയുമാണ്.
വായ്‌പ–-നിക്ഷേപ അനുപാതം 66 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലുള്ള നിക്ഷേപ നീക്കിയിരുപ്പിൽനിന്ന് 12.75 ശതമാനം വർധനയും വായ്‌പ നീക്കിയിരിപ്പിൽ 18 ശതമാനം വർധനയും രേഖപ്പെടുത്തി.
2022–-23 സാമ്പത്തിക വർഷത്തേക്കുള്ള വായ്‌പ വിതരണ പദ്ധതി കലക്ടർ പ്രകാശിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷം 20,224 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൽ 5,869 കോടി കാർഷിക മേഖലയിലും 3,641 കോടി വ്യാപാര–-വ്യവസായ മേഖലയിലും വായ്‌പ അനുവദിക്കുന്ന തരത്തിലാണ് പദ്ധതി.
കാനറാ ബാങ്ക് റീജണൽ ഓഫീസ് ഡിവിഷണൽ മാനേജർ ആർ ആർ റെജി മുഖ്യപ്രഭാഷണം നടത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എജിഎം അനൂപ് ദാസ്, നബാർഡ് ജില്ലാ വികസന മാനേജർ ജിഷിമോൻ എന്നിവർ പ്രവർത്തനം വിലയിരുത്തി.
previous post