വ്യാജ കോവിഡ് നഷ്ടപരിഹാര ക്ലെയിമുകൾ ഉന്നയിച്ചതിനെതിരേ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. വ്യാജ ക്ലെയിമുകൾ ഉന്നയിച്ച് കോവിഡ് നഷ്ടപരിഹാരം തട്ടിയെടുത്തത് കണ്ടെത്താൻ സാന്പിൾ സർവേ നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർഥന പരിഗണിച്ചാണ് കോടതി അനുമതി നൽകിയത്.
നാലു സംസ്ഥാനങ്ങളിലെ അഞ്ചു ശതമാനം ക്ലെയിമുകളും വ്യാജമാണെന്നു സംശയിക്കുന്നു എന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. കേരളം, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണങ്ങളും ക്ലെയിമുകളും തമ്മിൽ വലിയ അന്തരമുണ്ടെ ന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
മാർച്ച് 28 വരെയുള്ള കോവിഡ് മരണ നഷ്ടപരിഹാര അപേക്ഷകൾക്ക് സുപ്രീം കോടതി 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചു. പിന്നീടുള്ളവയ്ക്ക് 90 ദിവസമാണ് സമയപരിധി.
സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് വ്യാജ ക്ലെയിമുകൾ ഉന്നയിച്ച് കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കു പ്രഖ്യാപിച്ച നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഗൂഡ സംഘം പ്രവർത്തിക്കുന്നു എന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ സുപ്രീം കോടതി സിഎജിയെ നിയോഗിച്ചിരുന്നു.