മുൻ സർക്കാരെടുത്ത തീരുമാനത്തിന്റെ പേരിൽ മുഖ്യമന്ത്രിയടക്കം നിലവിലെ മന്ത്രിമാരെ ആരെയും അയോഗ്യരാക്കാനാകില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. മന്ത്രിമാരുടെ രക്തം കുടിക്കുക മാത്രമാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും ലോകായുക്ത പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം കൈമാറിയതിനെതിരായ ഹർജിയിൽ വാദം കേൾക്കവെയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരുടെ പരാമർശം. കേസ് വിധി പറയാൻ മാറ്റി.
മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ, എൻസിപി നേതാവ് ഉഴവൂർ വിജയൻ എന്നിവരുടെ മരണശേഷം കുടുംബത്തിനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനും ധനസഹായം നൽകിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് ആർ എസ് ശശികുമാർ ആണ് ലോകായുക്തയെ സമീപിച്ചത്.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് ദുരിതാശ്വാസനിധിയിൽനിന്ന് സഹായം നൽകിയത്. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്‌ക്ക് പരിശോധിക്കാനാകില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യൽ അറ്റോർണി ടി എ ഷാജി, സ്പെഷ്യൽ ഗവ. പ്ലീഡർ പാതിരിപ്പള്ളി എസ് കൃഷ്‌ണകുമാരി എന്നിവർ വാദിച്ചു. മന്ത്രിമാരുടെ ബന്ധുക്കൾക്കോ മറ്റോ സഹായം നൽകിയെന്നു പരാതിയില്ല. സ്വജനപക്ഷപാതിത്വം ഉണ്ടായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. മന്ത്രിമാർ പദവി ദുരുപയോഗം ചെയ്‌തെന്ന് പരാതിക്കാരൻ പോലും ആക്ഷേപിക്കാത്തതിനാലും പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ചാണ് മുഖ്യമന്ത്രിയടക്കമുള്ള ആരെയും അയോഗ്യരാക്കുന്നത് ആലോചിക്കുന്നില്ലെന്ന് ലോകായുക്ത വ്യക്തമാക്കിയത്