Uncategorized

അഴിച്ചുപണിയണം കെഎസ്ആർടിസി

നമ്മുടെ റോഡിലുണ്ടാകുന്ന അപകടങ്ങളിൽ ഒരുവശത്ത് പലപ്പോഴും കെഎസ്ആർടിസി ബസുമുണ്ട്. എൻജിനീയർമാരുടെ അഭാവവും അറ്റകുറ്റപ്പണിയിലെ അനാസ്ഥയും മുതൽ ബസുകളുടെ കാലപ്പഴക്കംവരെ കാരണങ്ങൾ പലത് കെഎസ്ആർടിസിയെ അപകടകാരിയല്ലാതാക്കാൻ വഴികളുണ്ടോ?

കെഎസ്ആർടിസി ബസുകളിടിച്ചു റോഡുകളിൽ ജീവനുകൾ പൊലിയുന്ന സാഹചര്യം ദൗർഭാഗ്യകരമാണ്. ഒട്ടേറെ കാരണങ്ങൾ ഈ അപകടങ്ങൾക്കു പിന്നിലുണ്ട്. അഡ്മിനിസ്ട്രേഷനിലെ വീഴ്ചകൾ മുതൽ ലോക്കൽ പർച്ചേസിലെ അഴിമതിവരെ നീളുന്ന പ്രശ്നങ്ങളാണു കെഎസ് ആർടിസിയിലുള്ളത്. കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമായി താരതമ്യം ചെയ്താൽ പ്രഫഷനലിസം തീരെയില്ലാത്ത ഇടം. കെഎസ്ഇബിയുടെ തലപ്പത്ത് 4,500 എൻജിനീയർമാരും പ്രഫഷനലുകളും പ്രവർത്തിക്കുമ്പോൾ കെഎസ്ആർടിസിയിൽ 137 പേർ മാത്രം. 6,500 ജീവനക്കാരുള്ള വാട്ടർ അതോറിറ്റിയിൽപോലും 600 എൻജിനീയർമാരുണ്ട്. കെഎസ്ആർടിസിയിൽ കാര്യങ്ങൾ വേണ്ടവിധം ശ്രദ്ധിക്കാനാളില്ല. മറ്റു സംസ്ഥാനങ്ങളിൽ എൻജിനീയർമാരുടെ കീഴിലാണ് ഓപ്പറേഷൻസ്– മെയ്ന്റനൻസ് വിഭാഗങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നത്. കേരളത്തിലാകട്ടെ, പ്രീഡിഗ്രി യോഗ്യതയുള്ള കണ്ടക്ടർമാരാണ് എടിഒ, ഡിടിഒ തസ്തികകളിൽ എൻജിനീയർമാരുടെ മേലുദ്യോഗസ്ഥരാകുന്നത്. ഇവരുടെ ശീതസമരം ഒഴിവാക്കാൻ ഓപ്പറേഷൻസും മെയ്ന്റനൻസും എൻജിനീയർമാരുടെ കീഴിലാക്കണം.
പുതിയ ഇലക്ട്രിക്കൽ വണ്ടികൾ ഓടുന്നുണ്ടെങ്കിലും ആവശ്യത്തിന് ഇലക്ട്രിക്കൽ എൻജിനീയർമാർ കെഎസ്ആർടിസിയിൽ ഇല്ല. ഡീസൽ വണ്ടികളിലെ സങ്കീർണമായ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സർക്കീറ്റുകൾ അറ്റകുറ്റപ്പണി ചെയ്യാൻ വിദഗ്ധർ ഇല്ലാത്തതിനാൽ പല പുതിയ വണ്ടികളും വഴിയിൽ കിടക്കുന്ന അവസ്ഥയുണ്ട്. ജീവനക്കാരെ കമ്പനിയിൽവിട്ടു പരിശീലിപ്പിക്കുന്നില്ല. ബസുകളുടെ പരിപാലനത്തിലും വലിയ വീഴ്ചയുണ്ട്. എൻജിൻ ഓയിലും കൂളന്റും തിരിച്ചറിയാൻ കഴിയാതെ എൻജിനകത്ത് കൂളന്റ് ഒഴിക്കുന്നതും വണ്ടി ഓടുമ്പോൾ ഒരു ടയർ ഊരിപ്പോകുന്നതും ഉദാഹരണം. വണ്ടി റോഡിലിറക്കുന്നതിനു മുൻപു ഡ്രൈവർ പരിശോധിക്കുന്നുമില്ല.

അപകടങ്ങളുടെ ഏറ്റവും പ്രധാനകാരണം ബസുകളുടെ ഫ്രണ്ട് ആക്സിലിന്റെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ്. 6 മാസം കൂടുമ്പോൾ തമിഴ്നാട് ബസുകളുടെ ഫ്രണ്ട് ആക്സിൽ ഓവറോളിങ് നടത്തും. കേരളത്തിൽ ആദ്യം 50,000 കിലോമീറ്ററും പിന്നീട് ഒരു ലക്ഷം കിലോമീറ്ററും കഴിയുമ്പോളാണ് ഇതു ചെയ്യുന്നത്. കേരളത്തിലെപ്പോലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയല്ല തമിഴ്നാട്ടിൽ ബസ് ഓടുന്നതെന്നും ശ്രദ്ധിക്കണം. പുതിയ ടയർ ലഭിച്ചാൽ ഇവിടെ മുന്നിലെ ടയറാണ് മാറ്റുന്നത്. ഇത് ഡ്രൈവർ കൺട്രോൾ കുറയ്ക്കും. തമിഴ്നാട്ടിൽ പുതിയ ടയർ മൂന്നു മാസം ബസിന്റെ പിന്നിലിട്ട് ഓടിയ ശേഷമാണു മുന്നിലേക്കു മാറ്റിയിടുന്നത്.
ബസിനു ചുറ്റുമുള്ള ബ്ലൈൻഡ് സ്പോട്ടുകൾമൂലം ചുറ്റുമുള്ള വാഹനങ്ങളും ആളുകളും ശ്രദ്ധയിൽപ്പെടണമെന്നില്ല. ഇതൊഴിവാക്കാൻ ബസിൽ 360 ഡിഗ്രി ക്യാമറകളും ഡാഷ് ബോർഡ് ക്യാമറകളും അത്യാവശ്യമാണ്. ഡ്രൈവർമാരുടെ അമിതജോലിഭാരവും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാൻ ക്രൂ ചേഞ്ച് സംവിധാനവും സിംഗിൾ ഡ്യൂട്ടിയും കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒറ്റയിരിപ്പിൽ 16–18 മണിക്കൂർ വരെ ബസ് ഓടിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട‌്.

എട്ടു മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ ഡ്രൈവർമാർക്കു നിർബന്ധിത വിശ്രമം അനുവദിക്കണം. ഇതിനു ഡ്രൈവർ കം കണ്ടക്ടർ സംവിധാനവും ക്രൂ ചേഞ്ചും നടപ്പാക്കണം. ഡ്രൈവർമാരുടെ ലഹരി ഉപയോഗവും നിയന്ത്രിക്കണം. അപകടമുണ്ടാക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നു വർഷത്തേക്കു സസ്പെൻഡ് ചെയ്യുകയും ശമ്പളം കുറയ്ക്കുകയും ചെയ്താൽ അപകടങ്ങൾ കുറയും. എന്നാൽ, അപകടമുണ്ടാക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതി ഇവിടെയുണ്ട്. കോടതിവിധിയുടെ ബലത്തിലാണു ഡ്രൈവർമാർ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നത്. വിധി മറികടക്കാൻ സർക്കാർ നിയമം പാസാക്കണം. ഒരാളെ ഇടിച്ചുകൊന്നാലും പിറ്റേദിവസം ബസ് ഓടിക്കാൻ ഡ്രൈവർക്കു ധൈര്യം കൊടുക്കുന്നത് ഈ നിയമപരിരക്ഷയും യൂണിയനുകളുടെ സ്വാധീനവുമാണ്.

ജില്ലാതല വർക്‌ഷോപ്പുകളുടെയും പ്രധാനജോലികൾ ചെയ്യുന്ന മൂന്നു മേഖലാ വർക്‌ഷോപ്പുകളുടെയും ആവശ്യമേ കോർപറേഷനുള്ളൂ. ഓരോ കമ്പനി വാഹനത്തിനും സ്പെഷലൈസ്ഡ് വർക്‌ഷോപ്പുകളാണ് ആവശ്യം. പകരം എല്ലാ ഡിപ്പോയിലും എല്ലാ ജോലിയും ചെയ്യുന്നു. പല ജോലികളും പുറത്തുകൊടുത്താൽ ഇതിലും മെച്ചമായി ചെയ്യും. സമയത്ത് സ്പെയർ പാർട്സ് കിട്ടാത്തതിനാൽ ലോക്കൽ പർച്ചേസ് വഴി വാങ്ങുന്ന സ്പെയർ പാർട്‌സിന്റെ ഗുണനിലവാരം വളരെ മോശം. ഇത് അഴിമതിക്കും കാരണമാകുന്നു. കട്ടപ്പുറത്തിരിക്കുന്ന വണ്ടിയുടെ സാധനങ്ങൾ എടുത്താണു മറ്റു ബസുകൾക്കു കൊടുക്കുന്നത്. അവ നന്നാക്കാനുള്ള സ്പെയർ വരുമ്പോൾ മറ്റു പല പാർട്സുകളും ആ വണ്ടിയിൽ കാണില്ല.

എൻജിൻ റീകണ്ടിഷൻ ചെയ്താൽ തമിഴ്‌നാട്ടിൽ 5 ലക്ഷം കിലോമീറ്റർ വരെ ബസ് ഓടുമെങ്കിൽ കേരളത്തിൽ അതു രണ്ടര മുതൽ മൂന്നുലക്ഷം കിലോമീറ്റർ വരെ മാത്രമാണ്. വോൾവോ എൻജിനുകൾ 25 ലക്ഷം കിലോമീറ്റർ വരെ ഓടുമെന്നു കമ്പനി അവകാശപ്പെടുമ്പോഴും കേരളത്തിൽ അതിന്റെ പകുതിപോലും ഓടുന്നില്ല.

പഴയ ബസുകളും അപകടങ്ങളിൽ വലിയപങ്ക് വഹിക്കുന്നുണ്ട്. പഴയ ബസുകൾ മാറ്റാതെ കെഎസ്ആർടിസിക്കു മുന്നോട്ടുപോകാൻ കഴിയില്ല. അതിനു കഴിവില്ലെങ്കിൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കണം. ഇൻഷുറൻസ്, അറ്റകുറ്റപ്പണി, ജീവനക്കാർ തുടങ്ങിയവയെല്ലാം ബസ് നൽകുന്നവരുടെ ഉത്തരവാദിത്തമായതിനാൽ കോർപറേഷന്റെ ബാധ്യത കുറയും. കെഎസ്ആർടിസി അഴിച്ചുപണിയാതെ അപകടങ്ങൾ കുറയ്ക്കുക എളുപ്പമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button