‘ഭീഷണിപ്പെടുത്താന്‍ രാജ് താക്കറെ ആരാണ്?; മുംബൈയില്‍ ഇനിയും വരും’: മറുപടിയുമായി കെ അണ്ണാമലൈ

ചെന്നൈ: മുംബൈയുമായി ബന്ധപ്പെട്ട തൻ്റെ പരാമർശം ഏറ്റെടുത്ത് വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി താക്കറെയ്ക്കെതിരെ ബിജെപി നേതാവ് കെ അണ്ണാമലൈ. തന്നെ ഭീഷണിപ്പെടുത്താൻ രാജ് താക്കറെ ആരാണെന്നായിരുന്നു അണ്ണാമലൈയുടെ ചോദ്യം. മുംബൈയില്‍ ഇനിയും വരും. തനിക്കെതിരായ സൈബര്‍ ആക്രമണം തമിഴ് വിഭാഗത്തെ അപമാനിക്കുന്നതിലേക്ക് നയിച്ചെന്നും അണ്ണാമലൈ പറഞ്ഞു.
മുംബൈ മഹാരാഷ്ട്രയുടേതല്ലെന്നും അന്താരാഷ്ട്ര നഗരമാണെന്നുമുള്ള അണ്ണാമലൈയുടെ പരാമർശമായിരുന്നു രാജ് താക്കറെയെ അടക്കം ചൊടിപ്പിച്ചത്. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അണ്ണാമലൈയുടെ പരാമർശം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനം ഉയർന്നു. രാജ് താക്കറെയും അണ്ണാമലൈയുടെ പരാമർശം ഏറ്റെടുത്തു.
മുംബൈയെക്കുറിച്ച് സംസാരിക്കാൻ അണ്ണാമലൈയ്ക്ക് എന്ത് അവകാശമാണുള്ളതെന്ന് താക്കറെ ചോദിച്ചു. ‘ഹഠാവോ ലുങ്കി, ബജാവോ പുങ്കി’ എന്ന വിവാദ മുദ്രാവാക്യവും താക്കറെ ഉപയോഗിച്ചു. ദക്ഷിണേന്ത്യക്കാർക്കെതിരെ ശിവസേന മുൻപ് ഉപയോഗിച്ചിരുന്ന ഈ മുദ്രാവാക്യം വീണ്ടും ഉയർന്നത് വലിയ വിവാദത്തിന് തിരികൊളുത്തി. അണ്ണാമലൈയെ രസമലൈ എന്നും താക്കറെ വിശേഷിപ്പിച്ചു.
മുംബൈ, പൂനെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15-നാണ് നടക്കുന്നത്. വോട്ടെണ്ണൽ ജനുവരി 16-ന് നടക്കും.




