കൊച്ചി മെട്രോയ്‌ക്ക് അനുബന്ധമായുള്ള ജലമെട്രോയുടെ ബോട്ടുകളും ടെർമിനലുകളും നിയന്ത്രിക്കുന്ന ഓപ്പറേഷൻ കൺട്രോൾ സെന്റർ (ഒസിസി) ജൂണോടെ പൂർത്തിയാകും.
വൈറ്റില മൊബിലിറ്റി ഹബ്ബിൽ ജലമെട്രോ ടെർമിനലിനുസമീപത്താണ് ഒസിസി. 76 കിലോമീറ്റർ വരുന്ന ജലമെട്രോ പാതയിലെ 38 ടെർമിനലുകളുടെയും 78 സർവീസ് ബോട്ടുകളുടെയും നിയന്ത്രണം ഇവിടെനിന്നായിരിക്കും. പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ, വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്രയും ബോട്ടുകളും ടെർമിനലുകളും അടങ്ങുന്ന വിപുലമായ ശൃംഖല ഒറ്റ കേന്ദ്രത്തിൽനിന്ന് നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനമാകുമെന്ന് ജലമെട്രോ അധികൃതർ പറഞ്ഞു.
ഇപ്പോൾ പരീക്ഷണയാത്ര നടത്തുന്ന ‘മുസിരിസ് ’എന്ന ബോട്ടിന്റെയും പൂർത്തിയായ വൈറ്റില, കാക്കനാട് ടെർമിനലുകളുടെയും നിയന്ത്രണം നിർവഹിക്കുന്ന താൽക്കാലിക സംവിധാനം വൈറ്റില മെട്രോ സ്‌റ്റേഷനിലാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ബോട്ടുകൾ ലഭ്യമായാൽ ആവശ്യമെങ്കിൽ ഇതേ സംവിധാനം ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കാനും കഴിയും.
ജലമെട്രോയ്‌ക്കായുള്ള നാല് ബോട്ടുകളുടെ നിർമാണം കൊച്ചി കപ്പൽശാലയിൽ അതിവേഗത്തിൽ നടന്നുവരികയാണ്. ബോട്ടുകളുടെ നിർമാണത്തിനൊപ്പം ഇവയുടെ അറ്റകുറ്റപ്പണികൾക്കുള്ള യാർഡും ഒരുക്കുന്നുണ്ട്. കാക്കനാട് കിൻഫ്ര വ്യവസായ മേഖലയിലാണ് ഇത് നിലവിൽവരിക. യാർഡിനായി രണ്ടേക്കർ ഏറ്റെടുത്തിട്ടുണ്ട്.