കേളകം: വ്യാപാരികൾ സ്വമേധയ ന്യായമായ വാടക പുതുക്കാൻ തയറാകുന്നില്ലെങ്കിൽ 2005 ലെ കേരള ഹൈക്കോടതി വിധി മാനദണ്ഡങ്ങൾ അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കേളകത്തെ വ്യാപാരി സംഘടനയിലെ ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ മറച്ചുവയ്ക്കുന്നതിന് വേണ്ടി നിലവിലുള്ള നേതൃത്വം ബോധപൂർലവം കെട്ടിട ഉടമകൾക്കെതിരേ ആക്ഷേപം ഉന്നയിക്കുകയാണെഭാരവാഹികൾ പറഞ്ഞു. വാടക വർധന വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്ന വ്യാപാരി സംഘനടയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതു സംബന്ധിച്ച് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷനെ ആരും സമീപിച്ചിട്ടില്ലെന്നും കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ കേളകം യൂണിറ്റ് പ്രസിഡന്റ് പി.കെ.മോഹനൻ, സെക്രട്ടറി പി.പി.സജീവ് പുളിക്കൽ, വൈസ് പ്രസിഡന്റ് ജേക്കബ് ചോലമറ്റം, ട്രഷറർ ഏലിയാസ് വാത്യാട്ട് എന്നിവർ പറഞ്ഞു.
കോവിഡ് ലോക്ക്ഡൗൺ സമയത്തു അർഹതയ്ക്കനുസരിച്ച് ഒന്നും രണ്ടും മൂന്നും മാസത്തെ വാടകയിളവ് നൽകിയിട്ടുണ്ട്. കേളകത്ത് വാടകയും വാടക വർധനവും ഡെപ്പോസിറ്റും കൂടുതലാണെന്നും മാനദണ്ഡമില്ലാതെ വാടക വർധിപ്പിക്കുകയാണെന്നും വ്യപാരി സംഘടന വ്യാജ പ്രചാരണം നടത്തുകയാണ്. കെട്ടിട ഉടമയുടെ അനുവാദമില്ലാതെ കെട്ടിടത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നവരും ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് അനധികൃത നിർമാണം നടത്തുന്നവരും ഇവിടെയുണ്ട് . അടിസ്ഥാന സൗകര്യങ്ങൾ കെട്ടിടങ്ങളിൽ ശുചി മുറി സൗകര്യങ്ങളില്ലെന്നുള്ള ആക്ഷേപവും ശരിയല്ല. സ്ഥലവും സൗകര്യവുമനുസരിച്ചു പഴയ കെട്ടിടങ്ങളിലടക്കം ശുചിമുറി സൗകര്യമുണ്ട് . മറ്റേതു മേഖലയെയും പോലെ കെട്ടിട ഉടമയ്ക്കും ജീവിത നിലവാര വില സൂചികയനുസരിച്ച് ന്യായമായ വാടകവർധനവിന് അവകാശ മുണ്ട് കച്ചവടം വ്യാപാരിയുടെ ജീവനോപാധി എന്നത് പോലെ കെട്ടിടം കെട്ടിട ഉടമകളുടെ ജീവനോപാധിയാണ്. വാടകയും ഡെപ്പോസിറ്റും ഏകീകരിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പ്രയോഗികമല്ലെ ന്നും നേതാക്കൾ പറഞ്ഞു.