തിരുവനന്തപുരം
കോവിഡ് കുറഞ്ഞതോടെ തലസ്ഥാനത്ത് വീണ്ടും ചലച്ചിത്ര വസന്തംവരുന്നു. രണ്ട് വർഷത്തിനുശേഷം കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ)പൂർണതോതിൽ നടക്കും. തിയറ്ററിൽ മുഴുവൻ സീറ്റിലും ആളുകളെ അനുവദിച്ചതിനെത്തുടർന്ന് 10,000 പേർക്ക് മേളയിൽ പങ്കെടുക്കാം. വിദ്യാർഥി പാസും 2500 ആയി വർധിപ്പിച്ചിട്ടുണ്ട്. ഏരീസ് പ്ലസിലെ അഞ്ചും ന്യൂ തിയറ്ററിലെ രണ്ടുമടക്കം 15 സ്‌ക്രീനിലാണ് പ്രദർശനം. ശ്രീപത്മനാഭ, അജന്ത, കൈരളി, ശ്രീ, നിള, ടാഗോർ, കലാഭവൻ തിയറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലെ സ്‌ക്രീനിലും പ്രദർശനമുണ്ട്. രാവിലെ ഒമ്പതിന് ആദ്യ ഷോ തുടങ്ങും. മേളയുടെ ഭാഗമായ ഓപ്പൺ ഫോറം ഉൾപ്പെടെയുള്ളവയും ഇത്തവണ നടക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പറഞ്ഞു.
18 മുതൽ 24വരെ നടക്കുന്ന മേളയിൽ നൂറ്റിഎൺപതോളം ചിത്രം പ്രദർശിപ്പിക്കും. നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവും മേളയുടെ ഭാഗമാണ്. ഫിപ്രസ്കി പുരസ്കാരം കിട്ടിയ സിനിമകളടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന പേരിൽ പ്രദർശിപ്പിക്കും. പ്രദേശിക മേള ഏപ്രിൽ ആദ്യം കൊച്ചിയിൽ നടക്കും.
മേളയ്‌ക്ക് https://registration.iffk.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ടാഗോർ തിയറ്ററിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. 4600 ൽ അധികം പേർ നിലവിൽ രജിസ്റ്റർ ചെയ്‌തു.