ന്യൂഡൽഹി ∙ ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയന്ത്രണം നീട്ടിയതായി ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ ഇന്നുവരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിന്നീടു പലതവണ പുതുക്കുകയായിരുന്നു.
ജനുവരി 19ന്, ഫെബ്രുവരി 28 വരെ രാജ്യാന്തര വിമാന സർവീസ് റദ്ദാക്കിയതായി അറിയിച്ച് നേരത്തേ ഉത്തരവിറക്കിയിരുന്നു. ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച രാജ്യാന്തര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഫ്ലൈറ്റുകൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. 2020 ജൂലൈ മുതൽ സ്പെഷൽ സർവീസുകൾക്ക് അനുമതി നൽകിയിരുന്നു. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നത് പരിഗണിച്ചുവെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണം നീട്ടുകയായിരുന്നു.