ഇനി റോബോട്ടുകൾക്കും സ്പര്‍ശവും വേദനയും അനുഭവപ്പെടും; മനുഷ്യസമാന ചർമ്മവുമായി ഗവേഷകർ

ഹോങ്കോങ്: മനുഷ്യരെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന റോബോട്ടുകളെ സൃഷ്ടിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ശാസ്ത്രലോകം. ഏറെ റോബോട്ടോകളെ ഇതുവരെ സൃഷ്ടിക്കാനായെങ്കിലും മനുഷ്യരും റോബോട്ടുകളും തമ്മിൽ ഇതുവരെയുള്ള ഒരു പ്രധാന വ്യത്യാസം റോബോട്ടുകൾക്ക് മനുഷ്യരെപ്പോലെ സംവേദന ശേഷി ഇല്ല എന്നതായിരുന്നു. അതായത് അവയ്ക്ക് ചൂടോ തണുപ്പോ സ്പര്‍ശനമോ അനുഭവപ്പെടില്ല. പരിക്കേൽക്കുമ്പോൾ വേദനയും അനുഭവപ്പെടില്ല. എന്നാൽ ഇപ്പോൾ റോബോട്ടുകള്‍ക്ക് വേദന ഉൾപ്പെടെയുള്ള സംവേദന ശേഷികൾ അനുഭവിക്കാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ചർമ്മം വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ എന്ന് മണികണ്ട്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യ നാഡീവ്യവസ്ഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സാങ്കേതികവിദ്യ
ഹോങ്കോങ് സിറ്റി യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയർ യുയു ഗാവോയും സംഘവും ആണ് മനുഷ്യ നാഡീവ്യവസ്ഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഈ സാങ്കേതികവിദ്യ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരിലെ നാഡീവ്യവസ്ഥയെപ്പോലെ തന്നെ പ്രവർത്തിക്കുന്ന ഒരു ന്യൂറോമോർഫിക് റോബോട്ടിക് ചർമ്മമാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത് എന്നാണ് അവകാശവാദം. സ്പർശന ശേഷി നൽകാൻ ഈ സാങ്കേതികവിദ്യ റോബോട്ടിനെ സഹായിക്കുന്നു. സാധാരണ റോബോട്ടിക് ചർമ്മം പലപ്പോഴും സമ്മർദ്ദം മാത്രമേ അളക്കുന്നുള്ളൂ. എന്നാൽ ഈ പുതിയ ചർമ്മം ശാരീരിക സമ്പർക്കത്തെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. മനുഷ്യ ശരീരത്തിലെ നാഡികളിലൂടെ കടന്നുപോകുന്ന സ്പന്ദനങ്ങൾക്ക് സമാനമായിരിക്കും ഈ വൈദ്യുത സിഗ്നലുകൾ.
ഈ റോബോട്ടിക് ചർമ്മത്തിന്റെ ഏറ്റവും വലിയ പ്രത്യേകത റിഫ്ലെക്സ് സിസ്റ്റമാണ്. അതായത് വേദന അനുഭവപ്പെട്ടയുടനെ പ്രതികരിക്കാൻ അതിന് കഴിയും. ഈ ചർമ്മം നാല് വ്യത്യസ്ത പാളികളാൽ നിർമ്മിതമാണ്. അവ മനുഷ്യന്റെ നാഡികളെപ്പോലെ പ്രവർത്തിക്കുന്നു. മർദ്ദം സാധാരണമാണെങ്കിൽ, വിവരങ്ങൾ റോബോട്ടിന്റെ സെൻട്രൽ പ്രോസസറിലേക്ക് പോകും. അവിടെ അത് സാധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ മർദ്ദം നിശ്ചിത പരിധി കവിയുമ്പോൾ, സിസ്റ്റം നേരിട്ട് റോബോട്ടിന്റെ മോട്ടോറുകളിലേക്ക് ഒരു ഉയർന്ന വോൾട്ടേജ് സിഗ്നൽ അയയ്ക്കും. ഇതോടെ ചൂടുള്ളതോ മൂർച്ചയുള്ളതോ ആയ ഒരു വസ്തുവിൽ സ്പർശിച്ചതിന് ശേഷം മനുഷ്യർ കൈകൾ പിൻവലിക്കുന്നതുപോലെ റോബോട്ടും ഉടനടി പ്രതികരിക്കും.




