സൂപ്പർ ക്രോസ് സംഘാടകർ കരാർ പാലിച്ചില്ല; കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം നശിച്ച നിലയിൽ

കോഴിക്കോട്: സൂപ്പർ ക്രോസ് ലീഗിന് വിട്ടുനൽകിയ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം മത്സരത്തോടെ പൂർണമായും നശിച്ചു. സൂപ്പർ ക്രോസ് സംഘാടകർ കരാർ പാലിച്ചില്ലെന്നാണ് പരാതി. 800 ടണ്ണോളം മണ്ണ് നിരത്തിയാണ് ട്രാക്ക് നിർമിച്ചത്. ഡെപ്പോസിറ്റ് തുകയായ 25 ലക്ഷം കൊണ്ട് മൈതാനം പഴയപടിയാക്കാൻ കഴിയില്ലെന്നാണ് നിഗമനം.
സൂപ്പർ ക്രോസ് മത്സരങ്ങൾക്കായി ഡിസംബർ 15നാണ് കോർപറേഷൻ സ്റ്റേഡിയം വിട്ടുകൊടുത്തത്. അതിന് ശേഷമാണ് 800 ടണ്ണോളം മണ്ണ് നിരത്തി ഗ്രൗണ്ട് ബൈക്ക് റൈസിങ്ങിനായി സജ്ജമാക്കിയത്. ജനുവരി 10ന് തന്നെ ഗ്രൗണ്ട് പഴയപടിയാക്കി കോർപറേഷന് തിരികെ നൽകാമെന്നായിരുന്നു സൂപ്പർ ക്രോസ് മത്സരങ്ങളുടെ സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ, മത്സരങ്ങൾ കഴിഞ്ഞ് ദിവസങ്ങളായിട്ടും ഗ്രൗണ്ട് പഴയപടിയാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
800 ടണ്ണിന്റെ ഭാരം താങ്ങാനാവാതെ മൈതാനത്തിൻ്റെ പല ഭാഗങ്ങളിലും താഴ്ന്ന നിലയിലാണുള്ളത്. മൈതാനത്തിന്റെ അവസ്ഥ പരിശോധിക്കുന്നതിനായി കോർപറേഷൻ പ്രതിപക്ഷാംഗങ്ങൾ ഇന്ന് സ്റ്റേഡിയം സന്ദർശിക്കും.




