ഇരിട്ടി: ആറളം ഫാമിൽ നിന്ന് കഴിഞ്ഞ ദിവസം വന്യജീവി സങ്കേതത്തിലേക്ക് വനംവകുപ്പ് തുരത്തിവിട്ട കാട്ടാനകൾ വീണ്ടും ഫാമിലേക്ക് തിരിച്ചെത്തി. മടങ്ങിയെത്തിയ ആനകൾ ആറളം ഫാമില്‍ നടപ്പിലാക്കുന്ന ആദിവാസി വികസന പദ്ധതിയുടെ മാതൃകാ സ്വയം സഹായക സംഘത്തിന്റെ വാഴത്തോട്ടം നശിപ്പിച്ചു. ഇരുപതുപേര്‍ ചേര്‍ന്ന് കൃഷിചെയ്ത നാലുമാസം പ്രായമായ വാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. എണ്ണൂറോളം വാഴകളാണ് ഇവർ കൃഷി ചെയ്തിരുന്നത്.
ഇതില്‍ നൂറോളം വാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇവർ ചെയ്ത കൃഷിയും കാട്ടനകള്‍ നശിപ്പിച്ചിരുന്നു. ഇത്തവണ കൃഷിയിടത്തിന് ചുറ്റും കമ്പിവേലി സ്ഥാപിക്കുകയും, നബാര്‍ഡിന്റെ ധനസഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ തേനീച്ച കൂടും സ്ഥാപിച്ചിരുന്നു. കമ്പിവേലി തകർത്ത് അകത്തുകടന്ന ആനകൾ 16 തേനീച്ചപെട്ടികളിൽ ആറെണ്ണം നശിപ്പിച്ചു. തേനീച്ചകൾ ആനകളെ പ്രതിരോധിക്കുമെന്ന് പറയാറുണ്ടെങ്കിലും ഇവയെയും മറികടന്നാണ് ആനകൾ എത്തി കൃഷി നശിപ്പിച്ചത്. ഒരാഴ്ച മുമ്പ് ആറളം ഫാമിലെ ഒന്നാം ബ്ലോക്കിൽ കാട്ടാനയുടെ അക്രമത്തിൽ തെങ്ങ് ചെത്ത് തൊഴിലാളി മരിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഫാമിൽ തമ്പടിച്ചിരുന്ന ആനകളെ മുഴുവൻ വനത്തിലേക്ക് തുറത്തിവിടുമെന്ന് അധികൃതർ ഉറപ്പു നൽകുകയും അടുത്ത ദിവസം തന്നെ ഇവയെ തുരത്താനുള്ള നടപടി തുടങ്ങുകയും ചെയ്തു. ഇരുപത്തി അഞ്ചോളം ആനകളെ ഇതുപ്രകാരം വനത്തിലേക്ക് തുരത്തി വിട്ടു. ഇവയാണ് വീണ്ടും ഫാമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത് .
കഴിഞ്ഞ തിങ്കളാഴ്ച മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.വി. ഗോവിന്ദൻ എന്നിവർ ഫാമിൽ എത്തുകയും മേഖലയിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും കാട്ടാന ശല്യത്തില്‍ രക്ഷിക്കാന്‍ തരുമാനിച്ച ആനമതില്‍ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കിയില്ലെങ്കിൽ ഇനിയും ആൾ നാശവും കൃഷി നാശവും ഫാമിൽ തുടർക്കഥ ആയേക്കും.