കൊച്ചി പൊലീസിനുനേരെ കിറ്റെക്‌സിലുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിയായ 16 അതിഥിത്തൊഴിലാളികൾക്ക് കോലഞ്ചേരി മുൻസിഫ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾക്കാണ് ജാമ്യം. ബോണ്ടും ഒരാളുടെ ഉറപ്പും ഉപാധിയായാണ് ജാമ്യം അനുവദിച്ചത്. ആൾജാമ്യവും ബോണ്ടിനുള്ള പണവും ഇല്ലാത്തതിനാൽ ജാമ്യം ലഭിച്ച മുഴുവൻപേരും ജയിൽ മോചിതരായിട്ടില്ല. രണ്ടുകേസുകളിലായി ആകെ 174 പ്രതികളാണ് ഒരുമാസത്തിലേറെയായി ജയിലിലുള്ളത്.
പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ വധിക്കാൻ ശ്രമിച്ചതിനുമാണ് കേസ്. പൊതുമുതൽ നശിപ്പിച്ച കേസിൽ ഉപാധികളോടെ ജാമ്യം കിട്ടുമെങ്കിലും ഒരുമാസത്തോളം പ്രതികളാരും കോടതിയെ സമീപിച്ചിരുന്നില്ല. ആദ്യമായാണ് 16 പേർ കോടതിയിലെത്തി ജാമ്യം നേടിയത്. ജാമ്യത്തിന് ആളില്ലാത്തതും കെട്ടിവയ്‌ക്കാൻ പണമില്ലാത്തതുംമൂലമാണ് ആരും ജാമ്യത്തിന് ശ്രമിക്കാതിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ബന്ധുക്കളെത്തിയാണ് ആൾജാമ്യം നൽകിയത്. ജാമ്യം കിട്ടിയ മുഴുവൻപേർക്കും ആൾജാമ്യവും പണവും നൽകാനായിട്ടില്ല. കെട്ടിവയ്‌ക്കാനുള്ള പണത്തിനായി കിറ്റെക്‌സ് കമ്പനിയിൽ തൊഴിലാളികൾ പിരിവിട്ടിരുന്നു. 8000 രൂപവീതമാണ് കോടതി നിശ്‌ചയിച്ചത്.
തൊഴിലാളികൾ പിരിച്ചതും പ്രതികളുടെ ബന്ധുക്കളുടെ പക്കലുള്ളതുമായ പണമുപയോഗിച്ചാണ് കുറച്ചുപേർ ബോണ്ട് നൽകിയത്. കഴിഞ്ഞ ക്രിസ്‌മസ് രാത്രിയിലാണ് കിറ്റെക്‌സിൽ പൊലീസിനുനേരെ ആക്രമണമുണ്ടായത്. നാൽപ്പതോളംപേർക്ക് കോടതിയെ സമീപിച്ചാൽ ജാമ്യം കിട്ടാം. എന്നാൽ, അവർക്ക് പണമോ നിയമസഹായമോ നൽകാൻ കമ്പനി ഉടമയും തയ്യാറായിട്ടില്ല.