സംസ്ഥാനത്തെ വിവിധ പട്ടികവര്‍ഗ വിഭാഗങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ പത്തു വര്‍ഷത്തിനിടെ ഇടയ്ക്കുവച്ചു പഠനം ഉപേക്ഷിച്ചത് 18,408 പേര്. പൊതുവിദ്യാലയങ്ങളില്‍ ഒമ്പത്, പത്ത് ക്ലാസുകളിലാണു വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് കൂടുതല്‍. വയനാട് ജില്ലയാണു പഠനം നിര്‍ത്തിയവരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. പത്തു വര്‍ഷത്തിനിടെ ഇവിടെ മാത്രം പഠനം ഉപേക്ഷിച്ചത് 11,312 പട്ടിക വര്ഗവിദ്യാര്ഥികളാണ്.
2010-11 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്താകെ 1,986 കുട്ടികള്‍ ഇടയ്ക്കുവച്ചു പഠനം നിര്‍ത്തിയപ്പോള്‍, തൊട്ടടുത്ത വര്‍ഷം ഇതു 2,918 ആയി ഉയര്‍ന്നു. 2012-13 ല്‍ 2,824 പേർ കൊഴിഞ്ഞുപോയി. വയനാട് ജില്ലയില്‍ 2012-13 അധ്യയന വര്‍ഷത്തില്‍ മാത്രം 1,727 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി. വയനാട്ടില്‍ 2019-20ല്‍ എസ്എസ്എല്‍സി പരീക്ഷയെഴുതേണ്ടിയിരുന്ന 172 എസ്ടി വിദ്യാര്‍ഥികള്‍ ആ വര്‍ഷം കൊഴിഞ്ഞു പോയി.
അതേ വര്‍ഷം ഒമ്പതാം ക്ലാസില്‍ കൊഴിഞ്ഞുപോയത് 132 വിദ്യാര്‍ഥികൾ. ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളാണു എസ്ടി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കില്‍ വയനാടിനു പിന്നിലുള്ളത്. പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 2018 മുതല്‍ ചെറിയതോതില്‍ കുറയുന്നതിന്റെ ആശ്വാസത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
ശാസ്ത്രം, ഗണിതം കഠിനം!
ശാസ്ത്ര, ഗണിത വിഷയങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ടും താത്പര്യക്കുറവുമാണു പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കാന്‍ പ്രധാന കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍വേ. ഇംഗ്ലീഷും തങ്ങള്‍ക്കു വഴങ്ങുന്നില്ലെന്നും പഠനം നിര്‍ത്തിയ വിദ്യാര്‍ഥികള്‍ പറയുന്നു. പത്തു വര്‍ഷത്തിനിടെ പഠനം നിര്‍ത്തിയ വയനാട് ജില്ലയില്‍ മുഴുവന്‍ കുട്ടികളിലും മറ്റു 13 ജില്ലകളിലെ പത്തു ശതമാനം വീതം കുട്ടികളിലുമാണു പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍വേ നടത്തിയത്.
വയനാട്ടിലെ പണിയ, കാട്ടുനായ്ക്ക, കുറുമ സമുദായങ്ങളിലെ കുട്ടികള്‍, കാപ്പിക്കുരു ശേഖരിക്കുന്നതു പോലുള്ള ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടു വരുമാനം നേടുന്നതു സ്കൂളില്‍നിന്നുള്ള കൊഴിഞ്ഞു പോക്കിനു കാരണമാകുന്നുണ്ട്. ഈ വിഭാഗത്തിലെ പെണ്‍കുട്ടികളെ സ്കൂള്‍ പഠനകാലത്തുതന്നെ വിവാഹം കഴിച്ചയയ്ക്കുന്നതും പഠനത്തിനു തടസമാണെന്നു സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.